ന്യൂഡെൽഹി: കർഷകരെ രംഗത്തിറക്കി ഡെൽഹിയിൽ അക്രമം നടത്തിയതിന് പിന്നിൽ കോൺഗ്രസും കമ്മ്യൂണിസ്‌റ്റുകാരുമാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ജനങ്ങൾ ഇതിന് മറുപടി നൽകും. സംഭവത്തിൽ കോൺഗ്രസും രാഹുൽ ഗാന്ധിയും രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി ആസ്‌ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ ജാവദേക്കർ ആവശ്യപ്പെട്ടു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസും ബംഗാളിലടക്കം ജനപിന്തുണ നഷ്‌ടപ്പെട്ട കമ്മ്യൂണിസ്‌റ്റുകാരും കടുത്ത നിരാശയിലാണ്. അവർ അക്രമത്തിലൂടെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ബംഗാളിലെ പുതിയ കൂട്ടുകെട്ടാണിവർ. എല്ലാ സംസ്‌ഥാനങ്ങളിലും അക്രമം നടത്തുന്നത് ഇവരാണ്, ജാവദേക്കർ അഭിപ്രായപ്പെട്ടു. പൗരത്വ നിയമത്തിന് എതിരെ നടന്ന സമരത്തിന് പിന്നിലും ഇതേ ശക്‌തികളാണ് പ്രവർത്തിച്ചത്. ബിജെപിയുടെയും മോദിയുടെയും ജനപിന്തുണ വർധിച്ചതിൽ അസ്വസ്‌ഥരായാണ് ഇവർ ഇത് ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ഡെൽഹിയിലെ അക്രമം നേരിടുന്നതിൽ പോലീസ് അങ്ങേയറ്റത്തെ സംയമനമാണ് സ്വീകരിച്ചത്. ആയുധങ്ങൾ കൈവശമുണ്ടായിട്ടും പോലീസ് പ്രയോഗിച്ചില്ല. കല്ലും വാളുകളും വടിയും ഉപയോഗിച്ച് സമരക്കാർ പോലീസിനെ നേരിട്ടിട്ടും അവർ പ്രകോപിതരായില്ല, ജാവദേക്കർ പറഞ്ഞു.
സമരം ഒത്തുതീർപ്പാക്കാൻ പതിനൊന്ന് പ്രാവശ്യം കേന്ദ്ര സർക്കാർ കർഷകരുമായി ചർച്ച നടത്തി. നിയമങ്ങളിലെ ഏതെല്ലാം വ്യവസ്‌ഥകളാണ് കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതെന്ന് അവർ പറയുന്നില്ല. പകരം നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. പരിഹാരം എന്ന നിലയിൽ ഒന്നരവർഷം നിയമം മരവിപ്പിച്ച് നിർത്താമെന്ന് സർക്കാർ വാഗ്‌ദാനം നൽകി. എന്നാൽ ചിലർ അത് അംഗീകരിച്ചില്ല. പ്രശ്‌നം പരിഹരിക്കണമെന്ന് ചിലർ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Read also: യുപി തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വേണ്ട; ഒറ്റക്ക് മൽസരിക്കുമെന്ന് ജെഡിയു