ഡെൽഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു ഒറ്റക്ക് മൽസരിക്കാനൊരുങ്ങുന്നു. ഇത്തവണ ബിജെപിയുമായി സഖ്യം വേണ്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. ബുധനാഴ്‌ചയാണ് ഇക്കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുത്തത്.
2022ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മൽസരിക്കാനാണ് ജെഡിയു തീരുമാനം. പാര്‍ട്ടി ദേശീയകമ്മിറ്റിയുടെ തീരുമാനം എല്ലാവരും അംഗീകരിച്ചു. 2017 ല്‍ ഞങ്ങള്‍ യുപിയില്‍ മൽസരിച്ചില്ല. ഇത് പാര്‍ട്ടിയെ കാര്യമായി ബാധിച്ചു. ബിഹാറുമായി ഏറെ അടുത്ത ബന്ധമുള്ള സംസ്‌ഥാനമാണ് യുപി. നമ്മുടെ ഗവണ്‍മെന്റിന്റെ നയങ്ങള്‍ അവിടെ നന്നായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ മൽസരിക്കുമെന്നും ജനറല്‍ സെക്രട്ടറി കെസി ത്യാഗി പറഞ്ഞു.
മാത്രമല്ല ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് മൽസരിക്കുന്നത് കാരണം ബീഹാറിലെ സഖ്യത്തിന് യാതൊരു കോട്ടവും ഉണ്ടാവില്ലെന്നും ജെഡിയു നേതാക്കള്‍ വ്യക്‌തമാക്കി. ബിഹാറില്‍ ഇപ്പോൾ ജെഡിയു- ബിജെപി സഖ്യമാണ് അധികാരത്തിലുള്ളത്. ജെഡിയു നേതാവ് നിതീഷ് കുമാറാണ് മുഖ്യമന്ത്രി.
എന്നാൽ ഡിസംബറില്‍ അരുണാചല്‍ പ്രദേശില്‍ ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോയിരുന്നു. ഇത് പാര്‍ട്ടിയെ കാര്യമായി ബാധിച്ചിരുന്നു. ബിജെപി മുന്നണി മര്യാദ ലംഘിച്ചു എന്നായിരുന്നു ഇക്കാര്യത്തിൽ ജെഡിയുവിന്റെ പ്രധാന ആരോപണം.
Read also: കർഷക സമരം തുടരും; പാർലമെന്റ് ഉപരോധം മാറ്റിവച്ചു