കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പശ്‌ചിമ ബംഗാൾ ബിജെപിയിൽ കലഹം തുടങ്ങി. സംസ്‌ഥാന ബിജെപി നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് മുൻ പാർട്ടി അധ്യക്ഷനും മുന്‍ ത്രിപുര, മേഘാലയ ഗവര്‍ണറുമായ തഥാഗത റോയി. ബിജെപി സംസ്‌ഥാന നേതാക്കൾ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും പാർട്ടിയുടെയും സൽപ്പേര് കളഞ്ഞുവെന്ന് അദ്ദേഹം ആരോപിച്ചു.
“മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ, സംസ്‌ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്, നേതാക്കളായ ശിവ് പ്രകാശ്, അരവിന്ദ് മേനോന്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ സൽപ്പേര് ഇല്ലാതാക്കി. രാജ്യത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയായ ബിജെപിയുടെ പേര് നശിപ്പിച്ചു. ഇവര്‍ പാര്‍ട്ടി ആസ്‌ഥാനത്തും പഞ്ചനക്ഷത്ര ഹോട്ടലിലും ഇരുന്ന് തൃണമൂലില്‍ നിന്ന് എത്തുന്ന ‘മാലിന്യ’ങ്ങള്‍ക്ക് സീറ്റ് വിതരണം ചെയ്യുകയായിരുന്നു,”- തഥാഗത റോയി കുറ്റപ്പെടുത്തി.
ബിജെപിയില്‍ നിന്ന് രണ്ടു തരത്തില്‍ പലായനം ഉണ്ടാകുമെന്ന് ഭയപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. തൃണമൂലില്‍ നിന്നു വന്ന ‘മാലിന്യങ്ങള്‍’ ആദ്യം തിരിച്ചുപോകും. പാര്‍ട്ടി തലത്തില്‍ പരിഷ്‌കരണങ്ങള്‍ ഉണ്ടാകുന്നില്ലെന്നു കണ്ടാല്‍ രണ്ടാം ഘട്ടത്തില്‍ അണികളും പാർട്ടിയെ കൈവിടും. അതോടെ ബംഗാളില്‍ ബിജെപിയുടെ അവസാനമാകുമെന്നും തഥാഗത മുന്നറിയിപ്പ് നൽകി.
പശ്‌ചിമ ബംഗാളിൽ എട്ട് ഘട്ടങ്ങളായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 292 മണ്ഡലങ്ങളിൽ 213 എണ്ണത്തിലും തൃണമൂൽ കോൺഗ്രസ് വിജയിച്ചപ്പോൾ 100നു മുകളിൽ സീറ്റ് കിട്ടുമെന്ന് അവകാശപ്പെട്ട ബിജെപിക്ക് 77 എണ്ണത്തിലേ ജയിക്കാനായുള്ളൂ.
Also Read: വാക്‌സിൻ പേറ്റന്റ് ഒഴിവാക്കാനുള്ള നീക്കത്തെ പിന്തുണച്ച് യൂറോപ്യൻ യൂണിയൻ