തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഡോ. പി സരിൻ രംഗത്ത്. വനിതാ നേതാവ് സുഷ്‌മിതാ ദേവ് കോൺഗ്രസ് വിട്ടതിന് പിന്നാലെയാണ് കേരളത്തിലെ സാഹചര്യങ്ങൾ കൂടി ചൂണ്ടിക്കാട്ടി ഡോ. സരിൻ വിമർശിച്ചത്.
സിപിഎം എങ്ങനെ അധികാരം നിലനിർത്തി എന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട് സമർപ്പിക്കുമ്പോൾ ഒരുവരികൂടി എഴുതിചേർക്കുക: സ്‌ത്രീകളെ അഡ്രസ് ചെയ്യുന്ന രാഷ്‌ട്രീയം പറയുക, പ്രവർത്തിക്കുക! അവരുടെ വോട്ടിലാണ് കോൺഗ്രസ് തോറ്റത്; സരിൻ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു.
ഡോ. പി സരിന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
സുഷ്‌മിതാ ദേവ്, പ്രിയങ്ക ചതുർവേദി പിന്നെ, കേരളത്തിൽ 5 മാസത്തിലേറെയായി ഒഴിഞ്ഞ് കിടക്കുന്ന മഹിളാ കോൺഗ്രസ് അധ്യക്ഷ സ്‌ഥാനവും!
അസമിൽ നിന്നുള്ള മുൻ എംപിയും മഹിളാ കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷയും കൂടിയായ സുഷ്‌മിത ദേവ് ഇന്ന് കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്നു. പണ്ട്, മഹാരാഷ്‌ട്രയിൽ നിന്നുള്ള പ്രിയങ്ക ചതുർവേദി കോൺഗ്രസ് വിട്ട് ശിവസേനയിൽ ചേർന്നതും അവർ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു. ഇന്നവർ ശിവസേനയുടെ ദേശീയ മുഖമാണ്.
കോൺഗ്രസ് വിട്ട ഖുശ്ബുവിനെയും ദിവ്യ സ്‌പന്ദന എന്ന രമ്യയെയും ഞാൻ ചർച്ച ചെയ്യാൻ മുതിരുന്നില്ല. കൂടുതലും സ്‌ത്രീ വോട്ടർമാരുള്ള കേരളത്തിൽ, വനിതാ മതിൽ മുതൽ കുടുബം ഭദ്രമാക്കിയ കിറ്റിന്റെയും പെൻഷന്റെയും രാഷ്‌ട്രീയം വരെ കൈമുതലായുള്ള സിപിഎം എങ്ങനെ അധികാരം നിലനിർത്തി എന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുമ്പോർ ഒരു വരി കൂടി എഴുതി ചേർക്കുക: സ്‌ത്രീകളെ അഡ്രസ് ചെയ്യുന്ന രാഷ്‌ട്രീയം പറയുക, പ്രവർത്തിക്കുക! അവരുടെ വോട്ടിലാണ് കോൺഗ്രസ് തോറ്റത്.
ചർച്ചകൾ 14 ജില്ലാ അദ്ധ്യക്ഷൻമാരുടെ മാത്രം പുറകെ പോകുമ്പോൾ മഹിളാ കോൺഗ്രസിന് കേരളത്തിൽ ഒരു അദ്ധ്യക്ഷയെ വെച്ച് തരേണ്ട ആൾ അഖിലേന്ത്യാ തലത്തിൽ അത് ഇട്ടിട്ട് പോയി എന്നറിയുക. ഇന്നത്തെ പ്രിയങ്ക ചതുർവേദിയുടെ ക്ഷമയേയും സമയത്തേയും പ്രകീർത്തിക്കുന്ന ട്വീറ്റിന്റെ പൊരുളന്വേഷിച്ചാൽ, അവർ കലിപ്പ് തീർത്തത് താലിബാനോടല്ല, മറിച്ച്, യുദ്ധമുറ മറന്നു പോകുന്ന ഏതോ യോദ്ധാവിനെ ഉദ്ദേശിച്ചാണെന്ന് വ്യക്‌തം!
Read Also: കേരളം ആ നേട്ടവും സ്വന്തമാക്കി; 213 ദിവസം, 1.78 കോടി പേർക്ക് വാക്‌സിൻ