ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) നടപടിയിലും എഐസിസി ആസ്‌ഥാനത്തേക്ക് ഡെൽഹി പോലീസ് അതിക്രമിച്ചു കടന്നതിനും എതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. ഇന്ന് രാജ്ഭവനുകൾ ഉപരോധിക്കും. ഡെൽഹിയിൽ ഉള്ള എംപിമാരോട് മടങ്ങി പോകരുതെന്ന് നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.
നാലാം റൗണ്ട് ചോദ്യം ചെയ്യലിനായി രാഹുലിനോട് നാളെ ഇഡിക്ക് മുന്നിൽ ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തുടർ സമര പരിപാടികൾ സംബന്ധിച്ച കൂടിയാലോചനകളും ഇന്ന് നടക്കും. തിങ്കളാഴ്‌ചയാണ് രാഹുലിന്റെ ഇഡി ചോദ്യം ചെയ്യൽ തുടങ്ങിയത്. ഇന്നലവരെ 25 മണിക്കൂറാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്‌തത്. നൂറ് ചോദ്യങ്ങൾ ചോദിച്ചതായാണ് വിവരം.
ചോദ്യം ചെയ്യലുമായി രാഹുൽ ഗാന്ധി സഹകരിക്കുന്നില്ലെന്നും മറുപടികൾ തൃപ്‌തികരമല്ല എന്നുമാണ് ഇഡി വൃത്തങ്ങൾ റിയിക്കുന്നത്. അതിനിടെ, എഐസിസി ആസ്‌ഥാനത്തേക്ക് ഡെൽഹി പോലീസ് കടന്നതിനെതിരെ തുഗ്ളക്ക് റോഡ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. നാഷണൽ ഹെറാൾഡ് കേസിൽ ഗാന്ധി കുടുംബത്തിനെതിരായ നടപടിയിൽ സംസ്‌ഥാനത്തും പ്രതിഷേധം ശക്‌തമാക്കാൻ കെപിസിസി തീരുമാനിച്ചിട്ടുണ്ട്.
എഐസിസി ആഹ്വാന പ്രകാരം ഇന്ന് രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. രാവിലെ 11ന് നടക്കുന്ന മാർച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉൽഘാടനം ചെയ്യും. വിഡി സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരും മാർച്ചിൽ പങ്കെടുക്കും. നാളെ ജില്ലാ തലങ്ങളിലാണ് പ്രതിഷേധം നടക്കുക. കമ്പനി നിയമത്തിലെ പ്രത്യേക വ്യവസ്‌ഥക്ക് കീഴിൽ സംയോജിപ്പിച്ച ലാഭേച്ഛയില്ലാത്ത കമ്പനിയാണ് ‘യങ് ഇന്ത്യ’യെന്നും അതിൽ നിന്ന് ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും രാഹുൽ ഗാന്ധി ഇഡി ഉദ്യോഗസ്‌ഥരോട് പറഞ്ഞതായാണ് റിപ്പോർട്.
Most Read: കൊലവിളി മുദ്രാവാക്യം; സംസ്‌ഥാന പോലീസ് മേധാവിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്