കോഴിക്കോട്: പ്രതിപക്ഷ പ്രതിഷേധത്തിനെതിരായി സിപിഎം സംഘടിപ്പിച്ച മാര്‍ച്ചില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംസ്‌ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി ദുൽഫിഖറാണ് പോലീസ് മേധാവി അനിൽ കാന്തിന് ഇമെയിൽ വഴി പരാതി അയച്ചത്.
കോഴിക്കോട് തിക്കോടി പഞ്ചായത്തില്‍ നിന്ന് പെരുമാള്‍പുരത്തേക്ക് പ്രതിഷേധ മാര്‍ച്ച് പുരോഗമിക്കുന്നതിനിടെയാണ് കൊലവിളി മുദ്രാവാക്യമുണ്ടായത്. പ്രസ്‌ഥാനത്തിന് നേരെ തിരിഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സ്‌ഥിതി ഓര്‍മയില്ലേയെന്ന് ചോദിച്ചാണ് മുദ്രാവാക്യം. ശരത് ലാലിന്റേയും കൃപേഷിന്റേയും ഷുഹൈബിന്റേയും അവസ്‌ഥ ഓര്‍ത്ത് കളിച്ചോളൂവെന്നും പ്രസ്‌ഥാനത്തിന് നേരെ വന്നാല്‍ വീട്ടില്‍ കയറി കൊത്തിക്കീറുമെന്നുമാണ് മുദ്രാവാക്യം.
സിപിഎമ്മിന് നേരെ വരുന്നത് ഇതൊക്കെ ഓര്‍ത്ത് വേണമെന്നും പ്രകോപനപരമായ മുദ്രാവാക്യത്തില്‍ പറയുന്നു. സംഭവത്തിൽ കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ കൊലവിളി പ്രകടനത്തിന് എതിരെ പയ്യോളി പോലീസ് കേസെടുത്തിരുന്നു. കണ്ടാലറിയാവുന്ന സിപിഎം പ്രവർത്തകർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കലാപ ആഹ്വാനം, ക്രമസമാധാനം തകർക്കാൻ ശ്രമം, അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
Most Read: കേന്ദ്ര സുരക്ഷ ആവശ്യം; സ്വപ്‌ന സുരേഷിന്റെ ഹരജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും