കൊച്ചി: കേന്ദ്ര പോലീസിന്റെ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് സമർപ്പിച്ച ഹരജി എറണാകുളം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയിൽ നിന്നുൾപ്പെടെ ഭീഷണി ഉണ്ടെന്നും, സംസ്‌ഥാന പോലീസിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടെന്നും ഇഡി ഇടപെട്ട് കേന്ദ്ര സുരക്ഷ ഒരുക്കണമെന്നുമാണ് സ്വപ്‌നയുടെ ആവശ്യം.
ഇഡി ഇടപെട്ട് കേന്ദ്ര സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സ്വപ്‌ന ഹരജി നൽകിയത്. എംആർ അജിത്ത് കുമാർ പരാതി പിൻവലിപ്പിക്കാൻ ഏജന്റിനെ പോലെ പ്രവർത്തിച്ചുവെന്നും ഹരജിയിൽ പറയുന്നു. ഇപ്പോൾ ചുറ്റുമുള്ള പോലീസ് തന്നെ നിരീക്ഷിക്കാനാണെന്നും ഇവരെ പിൻവലിക്കണമെന്നുമാണ് സ്വപ്‌ന കോടതിയെ അറിയിച്ചത്.
ഇഡിക്ക് പോലും കേരളത്തിൽ സുരക്ഷയില്ലെന്നും സ്വപ്‌നയുടെ ആവശ്യത്തിൽ കോടതി തീരുമാനം അനുസരിച്ച് നടപടി എടുക്കണമെന്നുമാണ് ഇഡി അഭിഭാഷകൻ കോടതിയെ അറിയിച്ചത്. സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ സ്വന്തം നിലയിൽ സ്വപ്‌ന സുരേഷ് രണ്ട് ബോഡി ഗാർഡുകളെ നിയോഗിച്ചിരുന്നു.
അതിനിടെ, തന്റെ പേരിൽ ഒരു പുതിയ കേസ് കൂടി പോലീസ് രജിസ്‌റ്റർ ചെയ്‌തെന്ന് പറഞ്ഞ സ്വപ്‌ന, എത്ര കേസുകൾ എടുത്താലും അതിനെയെല്ലാം നേരിടുമെന്നും വ്യക്‌തമാക്കി. തന്നെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ മൊഴി പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുമായും ഭാര്യയുമായും പലവട്ടം താൻ സംസാരിച്ചിട്ടുണ്ടെന്നും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു.
Most Read: ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും