തിരുവനന്തപുരം: ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. നിയമസഭാ മന്ദിരത്തിലാണ് സമ്മേളനം നടക്കുന്നത്. വൈകീട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉൽഘാടനം നിർവഹിക്കും. ഇന്ന് തുടങ്ങി ജൂൺ 18 വരെ നീണ്ടുനിൽക്കുന്ന ലോക കേരള സഭയിൽ, 65 രാജ്യങ്ങളിൽ നിന്നും 21 സംസ്‌ഥാനങ്ങളിൽ നിന്നുമുള്ള പങ്കാളിത്തം ഉണ്ടാകും.
പ്രളയം, കോവിഡ്, യുക്രൈൻ യുദ്ധം എന്നീ വിഷയങ്ങളുയർത്തുന്ന വെല്ലുവിളികൾക്കിടെയാണ് മൂന്നാംലോക കേരള സഭ സമ്മേളിക്കുന്നത്. നിയമസഭാ മന്ദിരത്തിൽ നടക്കുന്ന സമ്മേളനത്തിൽ 8 വിഷയാധിഷ്‌ഠിത ചർച്ചകളുണ്ടാകും. ബഡ്ജറ്റിൽ 2022ലെ ലോക കേരള സഭക്കായി മൂന്ന് കോടി രൂപയും ആഗോള സാംസ്‌കാരിക ഉൽസവത്തിന് ഒരുകോടിയും വകയിരുത്തിയിട്ടുണ്ട്.
351 അംഗ സഭയിൽ കേരളത്തിലെ നിലവിലെ നിയമസഭാ അംഗങ്ങൾ, കേരളത്തിൽ നിന്നുള്ള ഇന്ത്യൻ പാർലമെന്റ് അംഗങ്ങൾ, കേരള സർക്കാർ നാമനിർദ്ദേശം ചെയ്‌ത ഇന്ത്യൻ പൗരത്വമുള്ള പ്രവാസി മലയാളികൾ, മടങ്ങിയെത്തിയ പ്രതിനിധികൾ എന്നിവരും പങ്കെടുക്കും. അതേസമയം, സമ്മേളനത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ പ്രതിപക്ഷം ഇതുവരെ നിലപാട് വ്യക്‌തമാക്കിയിട്ടില്ല.
ഇന്ന് വൈകിട്ട് നടക്കുന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിന് ശേഷമായിരിക്കും പ്രതിപക്ഷം നിലപാട് വ്യക്‌തമാക്കുക. അതിനിടെ, സാമ്പത്തിക പ്രതിസന്ധിക്കിടെ നാല് കോടി ചിലവിൽ സമ്മേളനം സംഘടിപ്പിക്കുന്നതിൽ പ്രതിപക്ഷം വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറത്തും ഇതരസംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള കേരളീയരുടെ പൊതു വേദിയായി വിഭാവനം ചെയ്‌താണ് ലോക കേരള സഭ രൂപീകരിച്ചത്. ആദ്യ സമ്മേളനം 2018ൽ ആയിരുന്നു നടന്നത്.
Most Read: പ്രതിഷേധം ശക്‌തമാക്കൻ പ്രതിപക്ഷം; യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്