ന്യൂഡെല്‍ഹി: റഫാല്‍ യുദ്ധ വിമാനക്കരാറില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ഇടനിലക്കാരന് ദസോ ഏവിയേഷന്‍ കമ്പനി ഒരു മില്ല്യണ്‍ യൂറോ നല്‍കിയെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഉന്നയിച്ച ഓരോ ആരോപണങ്ങളും സത്യമാണെന്ന് പുറത്തുവന്നെന്ന് കോണ്‍ഗ്രസ് വക്‌താവ് രണ്‍ദീപ്‌സിങ് സുര്‍ജേവാല പറഞ്ഞു.
സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും പ്രധാനമന്ത്രി രാജ്യത്തിന് വിശദീകരണം നല്‍കണമെന്ന് സുര്‍ജേവാല പറഞ്ഞു. റഫാല്‍ യുദ്ധ വിമാനക്കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെ ഇന്ത്യയിലെ ഒരു ഇടനിലക്കാരന് ഒരു മില്യൺ യൂറോ(8.6 കോടി രൂപ) കൈമാറിയെന്നാണ് ആരോപണം. ദസോ കമ്പനിയുടെ ഓഡിറ്റിംഗ് നിര്‍വഹിച്ച ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജന്‍സിയായ എഎഫ്എയുടെ രേഖകള്‍ ഉദ്ധരിച്ചാണ് റിപ്പോർട് പുറത്തുവന്നത്.
നേരത്തെ 2017ൽ ദസോ ഇടനിലക്കാർക്ക് വൻതുക കമ്മീഷനായി നൽകിയെന്ന് എഎഫ്എ കണ്ടെത്തിയിരുന്നു. എന്നാൽ ആര്‍ക്കാണ് ഈ തുക കൈമാറിയതെന്നോ എന്തിനാണ് കൈമാറിയതെന്നോ സംബന്ധിച്ച വിവരങ്ങള്‍ ഫ്രഞ്ച് അഴിമതി നിരോധന ഏജന്‍സികള്‍ക്ക് മുന്‍പില്‍ കൃത്യമായി വിശദീകരിക്കാന്‍ ദസോക്ക് കഴിഞ്ഞില്ലെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
ദസോ ഏവിയേഷനില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറാണ് റാഫേല്‍ കരാര്‍. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടപ്പിലാക്കിയ ഈ കരാര്‍ വലിയ വിവാദങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും വഴിവെച്ചിരുന്നു. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക ചര്‍ച്ചാ വിഷയമായിരുന്നു റാഫാല്‍ യുദ്ധവിമാന കരാര്‍. വിഷയം വീണ്ടും ഉയർത്തിക്കൊണ്ട് വരാനാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കം.
Read also: പ്രസ്‌ക്ളബ്ബിലെ പ്രവാചക നിന്ദ; നരസിംഗാനന്ദക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥികളും