ന്യൂഡെൽഹി: “രാജ്യത്ത് കോൺഗ്രസ് പ്രതിസന്ധി നേരിടുന്നുണ്ട് പക്ഷെ, മോദി മോഡൽ രാഷ്‌ട്രീയത്തിന് എതിരായ നീണ്ട പോരാട്ടത്തിന് പാർട്ടി തയ്യാറാണ്,”- ഇന്ത്യ ടുഡെ സൗത്ത് കോണ്‍ക്ളേവിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞു.
മറ്റേതൊരു രാഷ്‌ട്രീയ പാർട്ടിയേയും പോലെ കോൺഗ്രസും ഉയർച്ചകളും താഴ്‌ചകളും നേരിടുന്നുണ്ട്. ഞങ്ങൾക്ക് ചില തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെന്ന് സമ്മതിക്കുന്നു. ചില സംസ്‌ഥാനങ്ങളിൽ കോൺഗ്രസിന്റെ സ്വാധീനം ശക്‌തിപ്പെടുത്തേണ്ടതുണ്ട്. നാമെല്ലാവരും പാർട്ടിയിൽ ഒന്നിച്ച് ഇരിക്കുകയും നേതൃത്വത്തെ തിരഞ്ഞെടുക്കുകയും ഒരേ രീതിയിൽ ചിന്തിക്കുകയും ചെയ്യുന്നതിലൂടെ അത് സാധ്യമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് പ്രതിസന്ധി നേരിടുന്നു എന്ന് സമ്മതിച്ച ചിദംബരം പക്ഷെ, പാർട്ടി ഇല്ലാതായി പോയിട്ടില്ലെന്നും വ്യക്‌തമാക്കി. 2018-19ലേക്ക് തിരിഞ്ഞു നോക്കിയാൽ അഞ്ച് സംസ്‌ഥാന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിച്ചതായി കാണാം. ആളുകളുടെ ഓർമ ശക്‌തി വളരെ കുറവാണ്. ഗോവ, മണിപ്പൂർ, അരുണാചൽ പ്രദേശ്, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഞങ്ങൾ വിജയിച്ചു.
എന്നാൽ, ആ തിരഞ്ഞെടുപ്പുകൾ ബിജെപി ഞങ്ങളിൽ നിന്ന് അപഹരിച്ചു. അവിടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളല്ല ഇപ്പോൾ ഭരിക്കുന്നത്, ഗവർണർമാരുടെ സഹായത്തോടെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് അപഹരിച്ച സർക്കാരാണ് അവ. അതിനാൽ, താൽക്കാലിക തോൽവികളിലൂടെ ആരെങ്കിലും കോൺഗ്രസ് പാർട്ടിയുടെ ഭാവി തീരുമാനിക്കുമെന്ന് ഞാൻ കരുതുന്നില്ല. കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ ഞങ്ങൾക്ക് കാര്യമായ വിജയങ്ങൾ ഉണ്ടായിട്ടുണ്ട് എന്നതും ഓർക്കണമെന്ന് ചിദംബരം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് പാർട്ടി വിജയിക്കുമെന്ന് ആത്‌മവിശ്വാസം ഉണ്ടെന്ന് ചിദംബരം പറഞ്ഞു. ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഞങ്ങളുടെ സഖ്യം തമിഴ്‌നാട്ടിൽ തകർപ്പൻ വിജയം നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്. അസമിൽ ഞങ്ങൾക്ക് പോരാട്ട അവസരമുണ്ടെന്ന് ഞാൻ കരുതുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: പ്രായപൂർത്തിയായ എല്ലാ അമേരിക്കക്കാരും വാക്‌സിന് അർഹർ; ജോ ബൈഡൻ