കാസർഗോഡ്: കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. മഞ്ചേശ്വരത്തെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയപ്പോള്‍ നിലവിലെ സാഹചര്യത്തെ കുറിച്ച് ചോദിക്കാനുള്ള മര്യാദ മുല്ലപ്പള്ളി കാണിച്ചില്ലെന്നും യുഡിഎഫിന്റെ വോട്ട് കൊണ്ട് തന്നെ മഞ്ചേശ്വരത്ത് മിന്നുന്ന വിജയം നേടാനാകുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
കല്യോട്ടെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജീവനെടുത്ത പാര്‍ട്ടിയുടെ പിന്തുണ തേടിയത് ശരിയായ നടപടി അല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. നേരത്തെ മഞ്ചേശ്വരത്ത് ആശങ്കയുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നു. മഞ്ചേശ്വരത്ത് എല്‍ഡിഎഫ് ബിജെപിക്ക് വോട്ട് മറിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
മഞ്ചേശ്വരത്ത് എല്‍ഡിഎഫ് സ്‌ഥാനാർഥി രമേശിന്റെ വിജയത്തിനായി സിപിഎം സജീവമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു. ബിജെപിയുമായി ധാരണയുണ്ടെന്ന് പറയപ്പെടുന്ന ഒരാളെയാണ് എല്‍ഡിഎഫ് സ്‌ഥാനാർഥിയാക്കിയത്. അതാണ് തന്റെ ആശങ്കക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം കെപിസിസി അധ്യക്ഷന്റെ ആരോപണം എന്തടിസ്‌ഥാനത്തിലാണെന്ന് അറിയില്ലെന്ന് മഞ്ചേശ്വരം യുഡിഎഫ് സ്‌ഥാനാര്‍ഥി എകെഎം അഷ്‌റഫ് പറഞ്ഞു. മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അഷറഫ് പറഞ്ഞു.
Read Also: മന്‍സൂറിന്റെ കൊലപാതകം; പോലീസ് കര്‍ശന നടപടി എടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി