തിരുവനന്തപുരം: ഭീമ കൊറഗാവ് കേസിൽ മാവോയിസ്‌റ്റ് ബന്ധം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയവെ അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ.സ്‌റ്റാൻ സ്വാമിയുടെ മരണത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ആദിവാസികള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സ്‌റ്റാൻ സ്വാമിയെ അകാരണമായി ജയിലിലടച്ച ഭരണകൂട ഭീകരതക്കെതിരെ കെപിസിസിയുടെ ആഭിമുഖ്യത്തില്‍ ദീപം തെളിയിച്ച് പ്രതിഷേധിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി അറിയിച്ചു.
‘നീതിയുടെ നിലവിളി’ എന്ന പേരിൽ പരിപാടി ജൂലൈ 9 വെള്ളിയാഴ്‌ച വൈകുന്നേരം 5 മണിക്ക് 280 കോണ്‍ഗ്രസ് ബ്‌ളോക്ക് കമ്മിറ്റികളില്‍ നടത്തും. സ്‌റ്റാൻ സ്വാമിയുടെ ചിത്രത്തിനു മുന്നില്‍ ദീപം തെളിയിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടി നടത്തുക.
അധഃസ്‌ഥിതരുടെ ഇടയില്‍ അര നൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ച സ്‌റ്റാൻ സ്വാമിയെ അദ്ദേഹത്തിന്റെ 84ആം വയസില്‍ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചത് കടുത്ത നീതിനിഷേധവും നഗ്‌നമായ മനുഷ്യാവകാശ ലംഘനവുമാണെന്ന് കെ സുധാകരൻ ചൂണ്ടിക്കാട്ടി.
പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പടെയുള്ള രോഗങ്ങൾ ഉണ്ടായിരുന്ന അദ്ദേഹത്തിന് പ്രാഥമിക ചികിൽസ പോലും നിഷേധിച്ചിരുന്നു. 8 മാസം ജയിലില്‍ നരകയാതന അനുഭവിച്ച അദ്ദേഹം ഭരണകൂട ഭീകരതയുടെ ഇരയാണ്. തന്റെ ആരോഗ്യം പ്രതിദിനം ക്ഷയിക്കുകയാണെന്നും മരണം വൈകാതെ സംഭവിക്കുമെന്നുമുള്ള അദ്ദേഹത്തിന്റ മുന്നറിയിപ്പുപോലും അധികൃതര്‍ ഗൗനിച്ചില്ലെന്നും അതാണ് മരണത്തിലേക്കു നയിച്ചതെന്നും വിദഗ്‌ധർ പറയുന്നു.
രാജ്യത്തിനകത്തും പുറത്തുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മനുഷ്യസ്‌നേഹികളുടെയും നീതിക്കുവേണ്ടിയുള്ള നിലവിളിയെ മോദി ഭരണകൂടം നിര്‍ദയം അവഗണിക്കുകയാണു ചെയ്‌തതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
Also Read: സ്‌റ്റാൻ സ്വാമിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം; നിരാഹാരവുമായി സഹതടവുകാർ