കായംകുളം: ആലപ്പുഴ നഗരസഭ മുൻ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെതിരെ വീണ്ടും നടപടിയെടുത്ത് കോൺഗ്രസ്. പാർട്ടിയെ വെല്ലുവിളിച്ച് വാർത്താ സമ്മേളനം നടത്തിയതിന് അനിശ്‌ചിത കാലത്തേക്ക് പുറത്താക്കി. എം ലിജുവിനെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്‌തത്തിന് പിന്നാലെയാണ് കുഞ്ഞുമോൻ വാർത്താ സമ്മേളനം നടത്തിയത്.
ഷാനിമോൾ ഉസ്‌മാനെ തോൽപിക്കാൻ എം ലിജുവും മറ്റൊരു ഉന്നത നേതാവും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും ഇവർ ആലപ്പുഴയിലെ റിസോർട്ടിൽ രഹസ്യ യോഗം ചേർന്നെന്നുമാണ് കുഞ്ഞുമോന്റെ പുതിയ ആരോപണം. കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്നെ മാറ്റി നിർത്തിയതിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് കുഞ്ഞുമോൻ നേരത്തെയും ലിജുവിനെതിരെ രംഗത്ത് വന്നിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച് ഡിസിസിയില്‍ ചര്‍ച്ച ചെയ്യുകയോ പ്രവര്‍ത്തകരുടെ അഭിപ്രായം മാനിക്കുകയോ ചെയ്‌തില്ലെന്നും ഇയാൾ ആരോപിച്ചിരുന്നു.
തുടർന്നാണ് കുഞ്ഞുമോനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തത്. അമ്പലപ്പുഴയില്‍ മൽസരിക്കാൻ ആഗ്രഹിച്ചിരുന്ന കുഞ്ഞുമോന്‍ രഹസ്യമായി വര്‍ഗീയപ്രചരണം നടത്തുകയും ലിജുവിനെതിരെ ബോര്‍ഡുകള്‍ സ്‌ഥാപിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. വിഷയത്തിൽ ഇല്ലിക്കൽ കുഞ്ഞുമോൻ നൽകിയ വിശദീകരണം തൃപ്‌തികരമല്ലെന്ന് കാണിച്ചാണ് സസ്‌പെൻഡ് ചെയ്‌തത്.
Read also: സംസ്‌ഥാനത്ത് ഓണ ദിവസങ്ങളിൽ കനത്ത മഴ; നാളെ 3 ജില്ലകളിൽ യെല്ലോ അലർട്