ഉത്തർപ്രദേശ്: യുപിയിൽ നടന്ന കോൺഗ്രസ് യോഗത്തിനിടെ വനിതാ നേതാവിന് നേരെ ക്രൂര മർദ്ദനം. ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ഡിയോറിയ മണ്ഡലത്തിലെ സ്‌ഥാനാർത്ഥി നിരണയം ചോദ്യം ചെയ്‌തതിന്റെ പേരിൽ താരാ യാദവിനെയാണ് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചത്.
ഡിയോറിയ ഉൾപ്പടെ 5 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലേക്ക് കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് സ്‌ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കോൺഗ്രസിലെ ദീർഘകാല അംഗമായ മുകുന്ദ് ഭാസ്‌കർ മണി ത്രിപാദിയെയാണ് ഡിയോറിയ മണ്ഡലത്തിൽ സ്‌ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇയാൾക്കെതിരെയാണ് താരാ യാദവ് രംഗത്തെത്തിയത്. പീഡനക്കേസ് പ്രതിയായ മുകുന്ദ് ഭാസ്‌കറിന് സീറ്റ് നൽകിയതിനെ താര ചോദ്യം ചെയ്‌തു. ഇതിനെ തുടർന്നാണ് പ്രവർത്തകർ താരയെ വളഞ്ഞിട്ട് ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അക്രമികൾക്കെതിരേ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കനത്ത നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് താര പറഞ്ഞു. സംഭവത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ അറിയിച്ചു.