ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ഇത് പത്താം തവണയാണ് പല കാരണങ്ങളാല്‍ കോടതി ഹരജി മാറ്റിവയ്‌ക്കുന്നത്. ഇന്ന് വാദിക്കാന്‍ ബിനീഷിന്റെ അഭിഭാഷകന്‍ സമയം ആവശ്യപ്പെട്ടപ്പോൾ വിശദമായി കേൾക്കേണ്ട കേസാണിതെന്ന് കോടതി മറുപടി നല്‍കി.
അടുത്ത ബുധനാഴ്‌ച ബിനീഷിന്റെ അഭിഭാഷകനും, വ്യാഴാഴ്‌ച ഇഡിക്കും വിശദമായി വാദം അവതരിപ്പിക്കാന്‍ അനുമതി നല്‍കി. കേസില്‍ ബിനീഷ് ജയിലിലായിട്ട് 234 ദിവസം പിന്നിടുകയാണ്. അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച് ബിനീഷ് നല്‍കിയ വിശദീകരണത്തില്‍ ഇഡിയുടെ മറുപടി വാദവും നടക്കാനുണ്ട്. 2020 ഒക്‌ടോബറിൽ അറസ്‌റ്റിലായ ബിനീഷ് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് റിമാൻഡില്‍ കഴിയുന്നത്.
ബിനീഷിന്റെ അഭിഭാഷകന് അസുഖമായതിനെ തുടർന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിക്കുന്നത് നീട്ടിയത്. അച്ഛന്‍ കോടിയേരി ബാലകൃഷ്‌ണനെ ശുശ്രൂഷിക്കാനായി കേരളത്തിലേക്ക് പോകാന്‍ ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്നാണ് ബിനീഷ് കോടതിയില്‍ അഭ്യർഥിച്ചിട്ടുള്ളത്.
Read Also: ഓക്‌സിജൻ ആവശ്യകത പെരുപ്പിച്ചുകാട്ടി; ഡെൽഹിക്കെതിരെ സുപ്രീം കോടതി നിയോഗിച്ച സമിതി