ന്യൂഡെൽഹി: രൂക്ഷമായ കോവിഡ് പ്രതിസന്ധിക്കിടെ സംസ്‌ഥാനത്തിന്റെ ഓക്‌സിജൻ ആവശ്യകത ഡെൽഹി സർക്കാർ പെരുപ്പിച്ച് കാണിച്ചുവെന്ന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സമിതിയുടെ ഇടക്കാല റിപ്പോർട്. വേണ്ടിയിരുന്ന ഓക്‌സിജൻ അളവിനേക്കാൾ നാല് മടങ്ങാണ് ഡെൽഹി ആവശ്യപ്പെട്ടതെന്നും ഇത് മറ്റു സംസ്‌ഥാനങ്ങളുടെ ഓക്‌സിജൻ ലഭ്യതയെ ബാധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
കിടക്കകളുടെ എണ്ണം അടിസ്‌ഥാനമാക്കിയുള്ള കണക്കനുസരിച്ച് 289 മെട്രിക് ടൺ ഓക്‌സിജൻ മാത്രമാണ് ഡെൽഹിക്ക് ശ്യം ഉണ്ടായിരുന്നതെന്നും എന്നാൽ, 1140 മെട്രിക് ടൺ ഡെൽഹി സർക്കാർ ആവശ്യപ്പെടുകയും ചെയ്‌തുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ശരാശരി ഓക്‌സിജൻ ഉപഭോഗം 284-372 മെട്രിക് ടൺ ആയിരിക്കെ നാലിരട്ടിയോളം അളവ് ആവശ്യപ്പെട്ട് മറ്റു സംസ്‌ഥാനങ്ങളിലേക്കുള്ള ഓക്‌സിജൻ വിതരണം ഡെൽഹി തടസപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്.
കിടക്കകളുടെ എണ്ണം കുറവുള്ള നാല് ഡെൽഹി ആശുപത്രികൾ-സിംഘാൽ ആശുപത്രി, അരുണ ആസിഫ് ആശുപത്രി, ഇഎസ്ഐസി മോഡൽ ആശുപത്രി, ലൈഫറി ആശുപത്രി എന്നിവർ കൂടുതൽ ഓക്‌സിജന് വേണ്ടി മുറവിളി കൂട്ടിയതായും ആശുപത്രികൾ നൽകിയ കണക്കുകൾ തെറ്റായിരുന്നുവെന്ന് പരിശോധനയിൽ വ്യക്‌തമായതായും സമിതി അറിയിച്ചു. ഡെൽഹിയിലെ ആശുപത്രികൾ നൽകിയ കണക്കുകളിൽ വൈരുദ്ധ്യം കണ്ടെത്തിയതായി സമിതിയുടെ റിപ്പോർട്ടിലുണ്ട് .
ഡെൽഹിക്ക് അധിക ഓക്‌സിജൻ ലഭിച്ചതായി പെട്രോളിയം ആൻഡ് ഓക്‌സിജൻ സേഫ്റ്റി ഓർഗനൈസേഷനും (പെസോ) സമിതിയെ അറിയിച്ചു. ഡെൽഹിയിലേക്കുള്ള തുടർച്ചയായ കൂടുതൽ ഓക്‌സിജൻ വിതരണം ദേശീയതലത്തിലുള്ള പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടാവാം എന്ന് പെസോ കൂട്ടിച്ചേർത്തു.
Read Also: ലക്ഷദ്വീപിലെ ആൾത്താമസമില്ലാത്ത ദ്വീപിലെ ഷെഡുകൾ പൊളിക്കുന്നു