കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി ക്രൈംബ്രാഞ്ചിന് ഏറെ ആശ്വാസകരമാണെന്ന് അഡ്വ. പ്രിയദര്‍ശന്‍ തമ്പി. എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ബാലചന്ദ്രകുമാര്‍ കെട്ടിയിറക്കിയ സാക്ഷിയാണെന്നും മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്നും കേസ് നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിച്ചത്. ഇക്കാര്യങ്ങള്‍ കോടതി അവഗണിച്ചതായാണ് മനസിലാകുന്നത്. ഇനി കേരള പോലീസിന് അന്വേഷണവുമായി സുഗമമായി മുന്നോട്ടുപോകാം. വിധി ക്രൈംബ്രാഞ്ചിന് ഏറെ ആശ്വാസകരമാണെന്നും പ്രിയദര്‍ശന്‍ തമ്പി പറഞ്ഞു.
കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി കോടതി ഇന്ന് തള്ളുകയായിരുന്നു. കേസ് വ്യാജമാണെന്നും ഒരു വീട്ടിലിരുന്ന് സംസാരിച്ചാൽ അത് ഗൂഢാലോചന ആകില്ലെന്നും തന്നെ വേട്ടയാടാൻ വേണ്ടി കെട്ടിച്ചമച്ച കേസാണിതെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കേസിന്റെ മെറിറ്റിലേക്ക് കടക്കാൻ വിസമ്മതിച്ച കോടതി എഫ്‌ഐആർ റദ്ദാക്കില്ലെന്നും വ്യക്‌തമാക്കി.
‘റദ്ദാക്കുന്നു’ എന്ന ഒറ്റവാക്കിലായിരുന്നു ഹൈക്കോടതി വിധി. ദിലീപും സഹോദരൻ അനൂപും അടക്കം ആറ് പേരാണ് കേസിലെ പ്രതികൾ. അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടരും പത്‌മസരോവരം എന്ന വീട്ടിലിരുന്ന് ഗൂഢാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. സംവിധായകൻ ബാലചന്ദ്ര കുമാറാണ് ഇത്തരത്തിൽ ഗൂഢാലോചന നടന്ന കാര്യം വെളിപ്പെടുത്തിയത്.
ഗൂഢാലോചന കേസിന്റെ പുരോഗതി നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലും പ്രധാനമാണ്. കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിട്ടുണ്ട്. ഇതെല്ലാം കോടതി തള്ളിക്കളയുകയാണ് ഉണ്ടായത്.
Most Read: പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകും