വയനാട്: ജെആർപി ട്രഷറർ പ്രസീത അഴീക്കോട് ഉയർത്തിയ പുതിയ ആരോപണങ്ങൾ നിഷേധിച്ച് സികെ ജാനു. തന്നെ തർക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇങ്ങനെ ഒരു ആരോപണം വരുന്നതെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സികെ ജാനു പറഞ്ഞു.
താൻ എവിടെയെങ്കിലും പോയി താമസിക്കുമ്പോൾ ഒരുപാട് ആളുകൾ കാണാൻ വരാറുണ്ടെന്നും ഫോൺ വിളിച്ച് റൂം നമ്പർ എന്ന് ചോദിക്കുമ്പോൾ പറയാറുണ്ടെന്നും പറഞ്ഞ സികെ ജാനു അങ്ങനെ ഒരു സംഭവം മാത്രമാണിതെന്നും പറഞ്ഞു. ‘ആസൂത്രിതമായി എന്നെ തകർക്കുക എന്ന നീക്കത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇങ്ങനെ ഒരു ആരോപണം വരുന്നത്. ഇതിന്റെ പുറകിൽ ഗൂഢാലോചന നടന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയത് പോലുള്ള ഒരു ഗൂഢാലോചനയായാണ് തോന്നുന്നത്; സികെ ജാനു പറഞ്ഞു.
കൂടാതെ ഒരിക്കൽ ഉയർത്തിയ ആരോപണം അത് അതോടുകൂടി തീർന്നിട്ടില്ലെന്നും നിരന്തരമായി ആരോപണം ഉന്നയിക്കുന്നത് കൃത്യമായി പ്ളാൻ ചെയ്‌തത് പോലെയാണ് തോന്നുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം ഇതുമായി ബന്ധപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും തെളിവും രേഖകളും വരുമ്പോൾ നിലപാട് എടുക്കുമെന്നും സികെ ജാനു കൂട്ടിച്ചേർത്തു.
എൻഡിഎയിൽ ചേരാൻ സികെ ജാനുവിന് പണം നൽകിയതിൽ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കി കൂടുതൽ തെളിവുകൾ പ്രസീത അഴീക്കോട് പുറത്തുവിട്ടിരുന്നു. ഹൊറൈസൺ ഹോട്ടലിലെ 503ആം നമ്പർ മുറിയിൽ സുരേന്ദ്രനും പിഎ ദിപിനും പണവുമായി എത്തി എന്ന് ആരോപിക്കുന്ന ഫോൺ സംഭാഷണമാണ് പ്രസീത പുറത്തുവിട്ടത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 6, 7 തീയതികളില്‍ നടന്ന സംഭാഷണങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. തിരുവനന്തപുരത്ത് വച്ച് മാര്‍ച്ച് 9നാണ് പണം കൈമാറിയതെന്ന് പ്രസീത നേരത്തെ പറഞ്ഞിരുന്നു. ആ ആരോപണം ശരിവെക്കുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അന്നേ ദിവസം രാവിലെ 10 മണിയോടെ ഹൊറൈസണ്‍ ഹോട്ടലിൽ സുരേന്ദ്രന്‍ തന്റെ അനുയായിക്കൊപ്പമെത്തി സികെ ജാനുവിനെ കണ്ടു എന്നതും ഫോണ്‍ സംഭാഷണത്തിലുണ്ട്.
ആദ്യം പുറത്തു വിട്ട ശബ്‌ദ രേഖക്കു പിന്നാലെ ബിജെപി ബന്ധമുള്ളവര്‍ തന്നെ അവഹേളിക്കാന്‍ ശ്രമിക്കുന്നതായി പ്രസീത പറഞ്ഞിരുന്നു. ഇനിയും അവഹേളിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വിടുമെന്നും പ്രസീത പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ഫോൺ സംഭാഷണങ്ങൾ അവർ പുറത്തുവിട്ടത്.
Read Also: കണ്ണൂരിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതി; വൻ ക്രമക്കേട് നടന്നതായി വിജിലൻസ്