കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നിർണായക തെളിവായ ഫോണുകൾ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഇന്ന് അപേക്ഷ സമർപ്പിക്കും. ആലുവ ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ആറ് ഫോണുകളാണ് ആവശ്യപ്പെടുക. ഫോണുകൾ ആർക്ക് കൈമാറണമെന്ന കാര്യത്തിൽ കീഴ്‌ക്കോടതി തീരുമാനം എടുക്കണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അതേസമയം ഫോണുകൾ സംസ്‌ഥാന സർക്കാരിന് കീഴിലെ ലാബിൽ പരിശോധിക്കുന്നതിനെ പ്രതിഭാഗം എതിർക്കാനാണ് സാധ്യത. സ്വതന്ത്ര ലാബിൽ പരിശോധന വേണമെന്ന് ഇവർ ആവശ്യപ്പെട്ടേക്കും. ദിലീപ് കൈമാറാത്ത ഫോണിന്റെയും തിരിച്ചറിയാൻ സാധിക്കാതിരുന്ന ഫോണിന്റെയും കാര്യത്തിൽ കീഴ്‌ക്കോടതിയാകും വാദം കേൾക്കുക. ഫോണുകൾ സംബന്ധിച്ച കോടതി വിധി ഇരുകൂട്ടർക്കും ഒരുപോലെ നിർണായകമാണ്.
ദിലീപിന്റെ ആറ് ഫോണുകൾ ആലുവ കോടതിക്ക് കൈമാറാൻ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. തുടർന്ന് ഇന്നലെ രാത്രി ഏഴരയോടെയാണ് ഫോണുകൾ ആലുവ കോടതിയിൽ എത്തിച്ചത്. ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറുന്നതിൽ ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനം എടുക്കാം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
ഫോൺ അൺലോക്ക് പാറ്റേൺ കോടതിക്ക് നൽകാൻ പ്രതികൾക്ക് നിർദ്ദേശം നൽകി. ദിലീപിന്റെ മറ്റ് ഫോണുകൾ ഹാജരാക്കാനും നിർദ്ദേശം നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ആറ് ഫോണുകളിൽ അഞ്ചെണ്ണം തിരിച്ചറിഞ്ഞു. പുതിയ ഫോണുകൾ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചു.
Most Read: സാമ്പത്തിക പ്രതിസന്ധി; കഴക്കൂട്ടം സൈനിക സ്‌കൂൾ അടച്ചു പൂട്ടൽ ഭീഷണിയിൽ