കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ വിഐപി ശരത് എന്ന ശരത് ജി നായർക്ക് ഹെെക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്‌റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ചാണ് ശരത്തിന് മുൻകൂർ ജാമ്യം അനുവദിച്ചത്. നടിയെ ആക്രമിച്ച കേസിൽ തെളിവ് നശിപ്പിച്ചതിന് അറസ്‌റ്റ് ചെയ്‌ത ശരത്തിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. സംവിധായകൻ പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ തുടരന്വേഷണത്തിലെ ആദ്യ അറസ്‌റ്റ് കൂടിയായിരുന്നു ശരത്തിന്റേത്.
നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തുമ്പാവുമെന്ന് അന്വേഷണ സംഘം കരുതുന്നയാളാണ് വിഐപി എന്ന് വിളിക്കപ്പെടുന്ന ശരത് ജി നായർ. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ശരത് ദിലീപിന്റെ വീട്ടിൽ എത്തിച്ചെന്ന് പി ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. ദിലീപിന്റെ വീട്ടിൽ വെച്ച് ദിലീപും സുഹൃത്തുക്കളും ചേർന്ന് ഇത് പരിശോധിച്ചെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തുകയുണ്ടായി. ദിലീപിന് ദൃശ്യങ്ങൾ കൈമാറിയ ശരത് അവ പിന്നീട് നശിപ്പിച്ചെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.
നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ വിഐപിക്ക് പങ്കുണ്ടെന്നാണ് ഇതുവരെ പുറത്തു വന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിലുള്ള ദിലീപിനൊപ്പം നിന്ന നിർണായക സാന്നിധ്യം, സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ ഉദ്യോഗസ്‌ഥരെ വകവരുത്താൻ പദ്ധതിയിട്ടു, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് എത്തിച്ച് നൽകി തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് ഇതിനകം വിഐപിക്കെതിരെ പുറത്തു വന്നിട്ടുള്ളത്.
ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജും ശരത്തും തമ്മിലുള്ള ശബ്‌ദരേഖ നേരത്തേ പുറത്ത് വന്നിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കള്ളമാണെന്ന് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ ശരത്ത് പറഞ്ഞിരുന്നു. ഒരു ദൃശ്യവും താൻ കണ്ടിട്ടില്ല. എന്നെ പോലീസ് പിടിച്ചതല്ലെന്നും രാവിലെ 11 മണിക്ക് സ്വന്തം വണ്ടി ഓടിച്ചാണ് പോലീസ് ക്‌ളബ്ബിലെത്തിയതെന്നുമാണ് മുമ്പ് ക്രെെംബാഞ്ചിന്റെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ശരത്ത് അറിയിച്ചത്.
Most Read: ആദ്യം കുടിവെള്ളം, പിന്നെ ടിക്കറ്റ്; മനുഷ്യത്വത്തിന്റെ മാതൃകയായി ഒരു കണ്ടക്‌ടർ