തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. ടിപിആർ 20ന് മുകളിലുള്ള ജില്ലകളില്‍ പൊതുപരിപാടികളിൽ 50 പേര്‍ക്ക് പങ്കെടുക്കാം. എന്നാൽ ടിപിആർ 30ന് മുകളിലുള്ള ജില്ലകളില്‍ പൊതുപരിപാടി അനുവദിക്കില്ല. സര്‍ക്കാര്‍ ഓഫിസുകളിലെ ഗര്‍ഭിണികള്‍ക്ക് വര്‍ക് ഫ്രം ഹോം അനുവദിക്കും. സര്‍ക്കാര്‍ പരിപാടികളെല്ലാം ഓണ്‍ലൈനാക്കും.
മാളുകളില്‍ 25 ചതുരശ്ര അടിയില്‍ ഒരാളെന്ന രീതിയില്‍ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തും. വ്യാപാര സ്‌ഥാപനങ്ങള്‍ ഓണ്‍ലൈന്‍ വിൽപന പ്രോൽസാഹിപ്പിക്കണം. 16ആം തീയതിക്കു ശേഷം ശബരിമല സന്ദര്‍ശനം ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം, സംസ്‌ഥാനത്തെ സ്‌കൂൾ അടയ്‌ക്കാനും തീരുമാനമായി. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്‌ളാസുകളാണ് അടയ്‌ക്കുന്നത്. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈ മാസം 21ന് ശേഷം ഒമ്പതാം ക്‌ളാസ് വരേയുള്ള കുട്ടികൾക്ക് സ്‌കൂൾ ഉണ്ടായിരിക്കുന്നതല്ല എന്ന തീരുമാനമാണ് കോവിഡ് അവലോകന യോഗത്തിൽ ഉണ്ടായിരിക്കുന്നത്.
എന്നാൽ 10ആം ക്‌ളാസ് മുതൽ പ്ളസ് ടു വരേയുള്ള ക്‌ളാസുകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സ്‌കൂൾ അടച്ചിടാൻ സർക്കാർ വീണ്ടും തീരുമാനിച്ചിരിക്കുന്നത്. വാരാന്ത്യ കര്‍ഫ്യു, രാത്രി യാത്ര നിരോധനം എന്നിവ തൽക്കാലമില്ല. കൂടുതല്‍ നിയന്ത്രണങ്ങളില്‍ തിങ്കളാഴ്‌ച തീരുമാനമുണ്ടാകും.
Most Read: സിപിഎം പരസ്യമായി ചൈനീസ് ചാരപ്പണി ചെയ്യുന്നു; കെ സുരേന്ദ്രൻ