കാസർഗോഡ്: കോവിഡ് ബാധ രൂക്ഷമായ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നീക്കം. രോഗികൾ കൂടുതലുള്ള പ്രദേശങ്ങൾ കണ്ടെത്തി നിയന്ത്രണങ്ങൾ അതാത് മേഖലകളിൽ മാത്രമാക്കി നിജപ്പെടുത്താൻ കൊറോണ കോർ കമ്മിറ്റി തീരുമാനിച്ചു. കോവിഡ് ബാധിതർ കുറയുന്ന സാഹചര്യത്തിൽ ഈ രീതി കൂടുതൽ ഫലപ്രദമാകുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കളക്‌ടർ ഡി സജിത്ത് ബാബു പറഞ്ഞു.
8 ആരോഗ്യ ബ്‌ളോക്കുകളിലായി 777 വാർഡുകളാണുള്ളത്. ഒരു ദിവസം 55 വാർഡുകളിലായി 4,125 പേർക്ക് കോവിഡ് പരിശോധന നടത്തും. 14 ദിവസം കഴിഞ്ഞ് വാർഡിൽ വീണ്ടും കോവിഡ് പരിശോധന നടത്താനും യോഗം തീരുമാനിച്ചു. ജനങ്ങളുമായി കൂടുതൽ ഇടപഴകുന്നവർക്കു മുൻഗണന നൽകി പ്രതിദിനം ജില്ലയിലെ ഒരു വാർഡിൽ 75 പേർക്ക് വീതം ഒരു ദിവസം 55 വാർഡുകളിൽ കോവിഡ് പരിശോധന നടത്തും.
പോലീസ്, ഓട്ടോറിക്ഷ ഡ്രൈവർമാർ, ബസ് ജീവനക്കാർ, കടയുടമകൾ കടകളിലെയും ഫാക്‌ടറികളിലേയും വ്യവസായ-വ്യാപാര സ്‌ഥാപനങ്ങളിലെയും ജീവനക്കാർ എന്നിവരും സർക്കാർ ജീവനക്കാർ ഉൾപ്പടെ ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സ്‌ഥാപനങ്ങളിലെയും ഓഫിസുകളിലെയും ജീവനക്കാരും പരിശോധന നടത്തണം. പരിശോധനയുമായി സഹകരിക്കാൻ പഞ്ചായത്ത് പ്രസിഡണ്ട് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേർക്കാൻ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്‌ടർക്ക് നിർദ്ദേശം നൽകി.
Also Read: ലക്ഷദ്വീപിൽ ഭക്ഷ്യധാന്യ വിതരണം ഉറപ്പാക്കണം; കളക്‌ടർക്ക് ഹൈക്കോടതി നിർദ്ദേശം