കൊച്ചി: മതവിദ്വേഷ പ്രസംഗം നടത്തിയതിന് പിസി ജോർജിനെതിരെ വീണ്ടും കേസ്. കഴിഞ്ഞ ദിവസം വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്‌താഹ യജ്‌ഞ സമാപന പരിപാടിയിൽ മുസ്‌ലിം മതവിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. പാലാരിവട്ടം പോലീസാണ് സംഭവത്തിൽ സ്വമേധയാ കേസെടുത്തത്. 153 A, 295 വകുപ്പുകൾ പ്രകാരമാണ് കേസ്.
മതവിദ്വേഷ പ്രസംഗം നടത്തിയതിന് നേരത്തെ അറസ്‌റ്റ് ചെയ്യപ്പെട്ട പിസി ജോർജ് ഇപ്പോൾ ജാമ്യത്തിലാണ്. പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചിരുന്നു. സർക്കാരിന്റെ അപേക്ഷാ ഫയൽ സ്വീകരിച്ച തിരുവനന്തപുരം ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസ് നാളെ പരിഗണിക്കാൻ ഇരിക്കെയാണ് പിസി ജോർജിനെതിരെ വീണ്ടും കേസെടുത്തിരിക്കുന്നത്.
മതവിദ്വേഷ പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്‌റ്റ് ചെയ്‌ത പിസി ജോർജിന് മണിക്കൂറുകൾക്കുള്ളിൽ ജാമ്യം ലഭിച്ചത് പോലീസിന് വൻ തിരിച്ചടിയായിരുന്നു. സർക്കാർ വാദം കേൾക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പോലീസിന്റെ വാദം. ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി സർക്കുലർ പാലിക്കപ്പെട്ടില്ല. പിസി ജോർജ് ജാമ്യ വ്യവസ്‌ഥകൾ ലംഘിച്ചുവെന്നും ഹരജിയിൽ പറയുന്നു.
എന്നാൽ ഈ വാദങ്ങള്‍ തള്ളിക്കളയുന്നതായിരുന്നു ജാമ്യ ഉത്തരവ്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. മുൻ ജനപ്രതിനിധിയായ ജോർജിന് വിവിധ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. അതിനാൽ ഉപാധികളോടെ ജാമ്യം അനുവദിക്കുന്നുവെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. അതേസമയം, ജാമ്യവ്യവസ്‌ഥ ലംഘിച്ചതിന് ഫോർട്ട് പോലീസിനും നിലവിലെ പുതിയ കേസിൽ പാലാരിവട്ടം പോലീസിനും പിസി ജോർജിന്റെ അറസ്‌റ്റ് രേഖപ്പെടുത്താൻ സാധിക്കും.
Most Read: ആശ്വാസ വാർത്ത; രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു