കോട്ടയം: എംജി സർവകലാശാലയിലെ വിവാദ മാർക്ക് ദാനത്തിൽ തുടർനടപടികൾ നിർത്തിവെച്ചു. ബി ടെക് മോഡറേഷന്‍ റദ്ദാക്കിയ എംജിയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ അപ്പീൽ നൽകില്ലെന്ന് വൈസ് ചാൻസിലർ ഡോ.സാബു തോമസ് വ്യക്‌തമാക്കി. ഇതിന്റെ ഫലമായി 116 വിദ്യാർഥികൾക്ക് നിയമവിരുദ്ധമായി നൽകിയ മോഡറേഷൻ നിലനിൽക്കും.
2019 ഫെബ്രുവരി 22ന് നടന്ന എംജി സര്‍വകലാശാല അദാലത്തില്‍ ബി ടെക് വിദ്യാർഥികള്‍ക്ക് 5 മാർക്ക് പ്രത്യേക മോഡറേഷന്‍ നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. തുടർന്ന്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ട് അനധികൃത മാര്‍ക്ക് ദാനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതോടെ വിഷയം വിവാദമായി. ഇതോടെ മെയ് 17ന് സർവകലാശാല മാർക്ക് ദാനം പിൻവലിച്ചു.
അക്കാദമിക് കൗൺസിൽ വിളിക്കാതെയും ചാൻസിലറായ ഗവർണറുടെ അംഗീകാരം വാങ്ങാതെയുമായിരുന്നു മാർക്ക് ദാനം റദ്ദാക്കൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി റദ്ദാക്കിയ മാർക്ക് പുനഃസ്‌ഥാപിക്കാൻ 17 വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. നടപടിയെ തുടര്‍ന്ന് തൊഴിലും ഉപരിപഠന സാധ്യതകളും നഷ്‌ടപ്പെട്ട വിദ്യാർഥികളുടെ ഹരജി പരിഗണിച്ച കോടതി അവർക്ക് അനുകൂലമായി ഉത്തരവിറക്കി. പിന്നാലെ, മോഡറേഷൻ നേടിയ വിദ്യാർഥികൾക്ക് സർവകലാശാല ബിരുദ സർട്ടിഫിക്കറ്റുകളും നൽകി തുടങ്ങി. ഇക്കാര്യത്തിൽ ഇനിയൊരു നിയമ പോരാട്ടത്തിന് ഇല്ലെന്നാണ് എംജി സർവകലാശാല വൈസ് ചാൻസിലർ പറയുന്നത്.
Also Read: രജനികാന്തിനെതിരെ പ്രതിഷേധം; ആരാധകന്‍ ആത്‍മഹത്യക്ക് ശ്രമിച്ചു