തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജ്. അനുചിതമായ പരാമർശങ്ങളാണ് തന്നിൽ നിന്നുണ്ടായതെന്ന് ജോയ്‌സ് പറഞ്ഞു. പ്രസ്‌താവന പരസ്യമായി പിൻവലിച്ച് ജോയ്‌സ് ജോർജ് മാപ്പ് പറഞ്ഞു. ജോയ്‌സിന് എതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ഖേദപ്രകടനം.
കഴിഞ്ഞ ദിവസം ഇടുക്കിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ വച്ചാണ് രാഹുല്‍ ഗാന്ധി വിദ്യാർഥിനികളുമായി സംവദിക്കുന്നതിനെ കുറിച്ച് ജോയ്‌സ് അശ്‌ളീല പരാമര്‍ശം നടത്തിയത്. പെൺകുട്ടികൾ രാഹുൽ ഗാന്ധിയുടെ മുന്നിൽ വളഞ്ഞും കുനിഞ്ഞും നിൽക്കരുതെന്നും അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നുമായിരുന്നു ജോയ്‌സ് ജോർജിന്റെ പരിഹാസം. മന്ത്രി എംഎം മണി അടക്കമുള്ളവർ വേദിയിലുണ്ടായിരുന്നു.
സംഭവം വാർത്തയായതോടെ ജോയ്‌സ് ജോർജിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രിയും ജോയ്‌സ് ജോർജിനെ തള്ളി രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയെ വ്യക്‌തിപരമായി അധിക്ഷേപിക്കുന്ന നിലപാട് എൽഡിഎഫിനില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം, ജോയ്‌സ് ജോർജിന്റെ വീട്ടിലേക്ക് ഇന്ന് ഉച്ചക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും. ജോയ്‌സ് ജോർജിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി.
Also Read: ഇരട്ടവോട്ട് തടയാൻ നാലിന നിര്‍ദേശങ്ങളുമായി ഹൈക്കോടതിയിൽ ചെന്നിത്തല