റിയോ ഡി ജനീറോ: ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ വസന്തമായ കോപ്പ അമേരിക്കക്ക് ഇനി മണിക്കൂറുകൾ മാത്രം. തിങ്കളാഴ്‌ച പുലർച്ചെ 2.30ന് നടക്കുന്ന ഉൽഘാടന മൽസരത്തിൽ ബ്രസീൽ വെനസ്വേലയെ നേരിടും. ടൂർണമെന്റിൽ പത്താം കിരീടമാണ് സാംബാ താളക്കാരുടെ ലക്ഷ്യം.
അർജന്റീനയിലും കൊളംബിയയിലുമായി നടത്താൻ തീരുമാനിച്ചിരുന്ന 47ആമത് കോപ്പ അമേരിക്കയുടെ ആതിഥേയത്വം അപ്രതീക്ഷിത സാഹചര്യത്തെ തുടർന്നാണ് ബ്രസീലിന് ലഭിച്ചത്.
2 ഗ്രൂപ്പുകളിലായി ആകെ 10 ടീമുകൾ പങ്കെടുക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീൽ എ ഗ്രൂപ്പിലും അർജന്റീന ബി ഗ്രൂപ്പിലുമാണ്. ലോക പ്രശസ്‌തമായ മരക്കാന സ്‌റ്റേഡിയം, ബ്രസീലിയയിലെ മാനെ ഗാരിഞ്ച സ്‌റ്റേഡിയം എന്നിവ ഉൾപ്പെടെ 4 വേദികളിലാണ് മൽസരങ്ങൾ നടക്കുക. ജൂൺ 19ന് പുലർച്ചെ 5.30നാണ് മെസിയും സുവാറസും നേർക്ക് നേർ വരുന്ന അർജൻറീന-ഉറുഗ്വായ് പോരാട്ടം.
ജൂലായ് 3നും 4നും ക്വാർട്ടർ ഫൈനലുകളും ആറിനും ഏഴിനും സെമി ഫൈനലുകളും നടക്കും. ജൂലായ് 11ന് പുലർച്ചെ 5.30ന് മരക്കാന സ്‌റ്റേഡിയത്തിലാണ് ഫൈനൽ. 2015, 2016 ടൂർണമെൻറുകളിൽ ഫൈനൽ വരെയെത്തി പരാജയം രുചിച്ച ലയണൽ മെസിയുടെ അർജന്റീന കപ്പെടുക്കാൻ ഉറച്ചാണ് ഇക്കുറി എത്തുന്നത്. മികച്ച സംഘവുമായി എത്തുന്ന ബ്രസീൽ, ചിലി എന്നീ ടീമുകളും പ്രതീക്ഷയിലാണ്.
Read Also: അനി ഐവി ശശിയുടെ ‘മായ’ യൂട്യൂബിൽ; വരുമാനം കോവിഡ് പ്രതിരോധത്തിന്