തിരുവനന്തപുരം: കോർപറേഷൻ കത്ത് വിവാദത്തിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ച് സിപിഐഎം. സി ജയൻ ബാബു, ഡികെ മുരളി, ആർ രാമു എന്നിവർ അടങ്ങിയ കമ്മീഷൻ കത്ത് വിവാദം അന്വേഷിക്കും. മൂന്ന് ആഴ്‌ചക്കുള്ളിൽ റിപ്പോർട് നൽകാനാണ് കമ്മീഷന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
കോർപറേഷൻ കത്ത് വിവാദത്തിൽ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരുന്നു. മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി ഏഴിന് കോർപറേഷൻ പരിധിയിലുള്ള സ്‌ഥലങ്ങളിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. കൂടാതെ, ജനുവരി ആറിന് ബിജെപി പ്രവർത്തകർ കോർപറേഷൻ വളയും. പ്രതിഷേധം മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്.
ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്‌തികകളിലേക്ക് പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്‌റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യ രാജേന്ദ്രൻ അയച്ച കത്തുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. തുടർന്ന്, കത്തുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് മുന്‍ കൗണ്‍സിലറായ വിഎ ശ്രീകുമാർ വിജിലൻസിൽ പരാതി നൽകുകയായിരുന്നു.
നഗരസഭ രണ്ടുവര്‍ഷത്തിനിടെ നടത്തിയ എല്ലാ താൽകാലിക നിയമനങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി നൽകിയത്. നഗരസഭ ആരോഗ്യ വിഭാഗത്തിലെ താൽകാലിക നിയമനത്തിനായി പാര്‍ട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ടാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചത്.
295 ഒഴിവുകളാണുള്ളതെന്നും ഇതിലേക്കുള്ള നിയമനത്തിനായി മുന്‍ഗണനാ പട്ടിക നല്‍കണമെന്നുമായിരുന്നു ആവശ്യം. പാര്‍ട്ടി സെക്രട്ടറിക്ക് അയച്ച കത്ത് പിന്നീട് സിപിഎം നേതാക്കൻമാർ വിവിധ വാര്‍ഡുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതോടെ കത്ത് പുറത്താവുകയായിരുന്നു. അതിനിടെ, വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളിയിരുന്നു.
മുൻ കൗൺസിലർ ജിഎസ് ശ്രീകുമാർ ആണ് ഈ ആവശ്യവുമായി കോടതിയെ കോടതിയെ സമീപിച്ചത്. കത്തിൻമേലുള്ള ആരോപണം മേയർ നിഷേധിച്ചെന്നും കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതായും കത്തിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി വിധി.
Most Read: അനധികൃത സ്വത്ത് സമ്പാദനം; ഇപി ജയരാജനെതിരെ ആരോപണവുമായി പി ജയരാജൻ