ന്യൂഡെൽഹി: അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും രാജിവെച്ചു. അഴിമതി ആരോപണത്തിൽ ഇരുവരും ജയിലിലാണ്. മദ്യനയ അഴിമതിക്കേസിലാണ് മനീഷ് സിസോദിയയുടെ അറസ്‌റ്റ്. കള്ളപ്പണ കേസിലാണ് സത്യേന്ദർ ജെയിനിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അംഗീകരിച്ചു.
കള്ളപ്പണ കേസിൽ കഴിഞ്ഞ വർഷം മെയ് 30ആം തീയതിയാണ് അരവിന്ദ് കെജ്‌രിവാൾ മന്ത്രിസഭയിലെ ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ അറസ്‌റ്റിലായത്. 2015-16 കാലയളവില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്‌ഥനായിരിക്കെ സത്യേന്ദ്രർ ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കണ്ടെത്തല്‍.
സത്യേന്ദർ ജെയിനിനെ തിഹാർ ജയിലിലാണ് അടച്ചത്. അറസ്‌റ്റിന് പിന്നാലെ അദ്ദേഹത്തിന്റെയും ഭാര്യ പൂനം ജെയിനിന്റെയും ബന്ധുക്കളുടേയും വസതികളിലും ഓഫീസുകളിലും ഇഡി റെയ്‌ഡ് നടത്തിയിരുന്നു. കണക്കിൽപ്പെടാത്ത 1.8 കിലോ സ്വർണവും, 2.85 കോടി രൂപയും രേഖകളും പിടിച്ചെടുത്തതായാണ് ഇഡി നൽകുന്ന വിവരം. ഡെൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് മനീഷ് സിസോദിയയെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തത്.
ഡെൽഹി ആസ്‌ഥാനത്ത് എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് സിബിഐ അറസ്‌റ്റ് രേഖപ്പെടുത്തിയത്. സിബിഐ രജിസ്‌റ്റർ ചെയ്‌ത മദ്യനയ കേസിൽ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. സിസോദിയ അടക്കം 15 പേരെ പ്രതിയാക്കിയാണ് ഡെൽഹി മദ്യനയ കേസിൽ സിബിഐ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. ഡെൽഹി എക്‌സൈസ് കമ്മീഷണർ ആയിരുന്ന അരവ ഗോപി കൃഷ്‌ണ, മുതിർന്ന രണ്ടു എക്‌സൈസ് ഉദ്യോഗസ്‌ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ചു മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെൻഡർ ഒപ്പിച്ചു നൽകിയെന്നാണ് സിബിഐ കണ്ടെത്തൽ.
ഞായറാഴ്‌ച രാത്രി 7.15ന് അറസ്‌റ്റ് രേഖപ്പെടുത്തിയ സിബിഐ, ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് മനീഷ് സിസോദിയയെ റോസ് അവന്യൂവിലെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന്, വിശദമായ ചോദ്യം ചെയ്യൽ സിബിഐ ആവശ്യപ്പെട്ടതോടെ മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്‌റ്റഡിയിൽ വിടുകയായിരുന്നു. മാർച്ച് നാല് വരെയാണ് സിബിഐയുടെ കസ്‌റ്റഡി കാലാവധി.
അതിനിടെ, അറസ്‌റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മനീഷ് സിസോദിയ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി തള്ളി. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ച് ഹരജി പരിഗണിക്കാൻ വിസമ്മതിച്ചിരുന്നു. ആദ്യം ഹൈക്കോടതിയെ സമീപിക്കാനും നിർദ്ദേശിച്ചു. സിസോദിയയുടെ ഹരജിയിൽ വാദം കേൾക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്‌ടിക്കുമെന്ന് കോടതി പറഞ്ഞു. കോടതി നിർദ്ദേശത്തെ തുടർന്ന് സിസോദിയ ഹരജി പിൻവലിച്ചു. പിന്നാലെയാണ് രാജിവെച്ചത്.
Most Read: കെഎസ്ആർടിസി കൺസെഷൻ നിയന്ത്രണം; നീചമായ നടപടിയെന്ന് കെ സുരേന്ദ്രൻ