കാസർഗോഡ്: കെഎസ്ആർടിസി കൺസെഷൻ നിയന്ത്രണത്തിൽ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. കൺസെഷൻ നിയന്ത്രണം വിദ്യാർഥികളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനം ആണെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. പാവപ്പെട്ടവരോടുള്ള നീചമായ നടപടിയാണിത്. കൺസെഷനിൽ നിയന്ത്രണം കൊണ്ടുവരാനുള്ള തീരുമാനം പിൻവലിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അതേസമയം, പെൻഷൻ വിതരണത്തിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം നീട്ടി നൽകണം. മുന്നറിയിപ്പില്ലാതെയുള്ള നടപടിയാണ് ഉണ്ടായതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അമിത് ഷായുടെ സന്ദർശനത്തെ സിപിഐഎം ഭയക്കുന്നുണ്ട്. പല ചോദ്യങ്ങൾക്കും ദേശീയ തലത്തിൽ മറുപടി പറയേണ്ടി വരും. അമിത് ഷാ വരുമ്പോൾ എല്ലാം തുറന്നുപറയുമെന്ന ഭയമാണ് സിപിഐഎമ്മിനെന്നും എംവി ഗോവിന്ദന് മറുപടിയായി സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വിദ്യാർഥി കൺസെഷനിൽ പുതിയ മാർഗനിർദ്ദേശവുമായി കെഎസ്ആർടിസി രംഗത്ത് വന്നത്. ആദായനികുതി നൽകുന്ന രക്ഷിതാക്കളുടെ കുട്ടികൾക്ക് യാത്രാ ഇളവ് ഇല്ലെന്നാണ് കെഎസ്ആർടിസി പുറത്തിറക്കിയ പുതിയ മാർഗനിദ്ദേശത്തിൽ പറയുന്നത്. ബിപിഎൽ പരിധിയിൽ വരുന്ന കുട്ടികൾക്ക് സൗജന്യ നിരക്കിൽ യാത്ര ഒരുക്കും. 25 വയസിൽ കൂടുതലുള്ള വിദ്യാർഥികൾക്ക് കൺസെഷൻ നൽകില്ല. 2016 മുതൽ 2020 വരെ 966.51 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ മാർഗനിർദ്ദേശം.
അതേസമയം, കെഎസ്ആർടിസിയിലെ വിദ്യാർഥി കൺസെഷൻ പരിമിതപ്പെടുത്തിയതിനെ ന്യായീകരിച്ചു ഗതാഗതമന്ത്രി ആന്റണി രാജു രംഗത്തെത്തിയിരുന്നു. അർഹരായവർക്ക് മാത്രം ഇളവ് കിട്ടും. പ്രായപരിധി വെച്ചതിനും മന്ത്രി പിന്തുണ നൽകി. വിദ്യാർഥികൾക്ക് ആശങ്ക വേണ്ട. അൺ എയ്‌ഡഡ് സ്‌ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് പുതിയ മാനദണ്ഡം അനുസരിച്ചു 65 ശതമാനം കൺസെഷൻ കിട്ടും. പ്രായപരിധി വെച്ചതിനും കൃത്യമായ കാരണമുണ്ട്. സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെയും ഈവനിംഗ് ക്‌ളാസിൽ പഠിക്കുന്നവരുടെയും കൺസെഷൻ ദുരൂപയോഗം തടയാനാണ് പ്രായപരിധി കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.
Most Read: മദ്യനയ കേസ്; അറസ്‌റ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു മനീഷ് സിസോദിയ