തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളിലെ അഴിമതികളില്‍ വിശദമായ പരിശോധന നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ അനന്തഗോപന്‍. പരിശോധനയ്‌ക്ക് ശേഷം തുടര്‍നടപടിയുണ്ടാകും. മകര വിളക്കിന് ശേഷം പരിശോധന നടത്തി തുടര്‍ നടപടിയെടുക്കുമെന്നും കെ അനന്തഗോപന്‍ വ്യക്‌തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കോടികളുടെ കൊള്ള നടന്നതിന്റെ ക്രമക്കേടുകളുടെ രേഖ നേരത്തെ പുറത്തുവന്നിരുന്നു.
കരാറുകാര്‍, ബിനാമികള്‍, ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ ഓരോ വര്‍ഷവും തട്ടിയെടുത്തത് കോടികള്‍ എന്നാണ് കണ്ടെത്തല്‍. വഴിപാടുകള്‍, എസ്‌റ്റേറ്റ് ഡിവിഷന്‍, മരാമത്ത് പണികള്‍ എന്നിവയില്‍ വരെ കോടികളുടെ തട്ടിപ്പ് നടന്നതായും രേഖകളില്‍ വ്യക്‌തമാണ്. മരാമത്ത് വകുപ്പില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മറവിലാണ് തട്ടിപ്പ് നടന്നത്. ദേവസ്വം ബോര്‍ഡിലെ വഴിപാടുകളിലും ദേവസ്വം വിജിലന്‍സ് വന്‍ ക്രമക്കേട് കണ്ടെത്തി.
മാവേലിക്കര കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ വഴിപാട് നടത്തിപ്പിലാണ് അഴിമതി കണ്ടെത്തിയത്. മൃത്യുഞ്‌ജയ ഹോമത്തിനായി വലിയ തുക ഈടാക്കിയ ശേഷം തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. 35 പൂജാദ്രവ്യങ്ങള്‍ക്കുള്ള പണം വാങ്ങിയ ശേഷം ഹോമം നടത്തുന്നത് ഏഴ് സാധനങ്ങള്‍ ഉപയോഗിച്ചാണെന്നും ബോര്‍ഡിന് നല്‍കേണ്ട ലക്ഷക്കണക്കിന് രൂപ ഉദ്യോഗസ്‌ഥര്‍ തട്ടിയെടുത്തതെന്നുമാണ് വിജിലന്‍സ് കണ്ടെത്തല്‍.
ഇതിനൊപ്പം ദേവസ്വം ബോര്‍ഡിലെ എസ്‌റ്റേറ്റ് ഡിവിഷനില്‍ നടത്തിയ മരാമത്ത് പ്രവര്‍ത്തികളുടെ സുപ്രധാന ഫയലുകള്‍ കാണാനില്ലെന്നും തെളിഞ്ഞു. മരാമത്ത് പ്രവര്‍ത്തികളുടെ 106 ഫയലുകളും എം ബുക്കുമാണ് ഓഫിസില്‍ നിന്നും കാണാതായത്. 3.65 കോടി ചിലവഴിച്ച് നടത്തിയ പ്രവര്‍ത്തികളുടെ ഫയലുകളാണ് അപ്രത്യക്ഷമായതെന്ന് ഓഡിറ്റില്‍ വ്യക്‌തമായിട്ടുണ്ട്.
Read Also: ഒമൈക്രോൺ; സംസ്‌ഥാനം കടുത്ത ജാഗ്രതയിലെന്ന് ആരോഗ്യമന്ത്രി