ന്യൂഡെൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ കടുത്ത നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി ഇഡി അറിയിച്ചു. 68,62,081 ലക്ഷം രൂപ കണ്ടു കെട്ടി. റിഹാബ് ഫൗണ്ടേഷന്റെ 10 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചവയിൽ ഉൾപ്പെടുന്നതായാണ് വിവരം. പോപ്പുലർ ഫ്രണ്ടിന്റെ സംസ്‌ഥാന നേതാവ് എംകെ അഷ്റഫ് അടക്കം പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.
യുഎഇ ആസ്‌ഥാനമായുള്ള ഒരു ഹോട്ടൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രമായി പ്രവർത്തിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നേരത്തെ വ്യക്‌തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അറസ്‌റ്റിലായ പിഎഫ്ഐ അംഗങ്ങൾക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇഡി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പോപ്പുലർ ഫ്രണ്ട് നേതാക്കളായ അബ്‌ദുൾ റസാഖ് പീടിയക്കൽ, അഷറഫ് ഖാദിർ എന്നിവർക്കെതിരെയാണ് ലഖ്‌നൗവിലെ പ്രത്യേക കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. നേരത്തെ ഇരുവരെയും ഇഡി അറസ്‌റ്റ് ചെയ്‌തിരുന്നു.
2006ൽ കേരളത്തിൽ രൂപീകരിക്കപ്പെട്ടതും ഡെൽഹി ആസ്‌ഥാനമായി പ്രവർത്തിക്കുന്നതുമായ പോപ്പുലർ ഫ്രണ്ട്, സിഎഎ വിരുദ്ധ പ്രതിഷേധങ്ങൾക്കും 2020ൽ ഡെൽഹിയിൽ നടന്ന വർഗീയ കലാപങ്ങൾക്കും ധനസഹായം നൽകിയതിലെ പങ്ക് ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ സംബന്ധിച്ച് അന്വേഷണം നേരിടുകയാണ്.
Read Also: കശ്‌മീരിൽ സാധാരണക്കാർ കൊല്ലപ്പെടുന്നു, മോദി ആഘോഷത്തിൽ; രാഹുൽ ഗാന്ധി