വാഷിംഗ്‌ടൺ: യുഎസിലെ 50 സംസ്‌ഥാനങ്ങളിലെയും വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തി. ഡിസ്‌ട്രിക്‌ട് ഓഫ് കൊളംബിയയിലെ ഫലവും പുറത്തുവിട്ടു. ഏറ്റവും ഒടുവിൽ വെസ്‌റ്റ് വേർജീനിയയിലെ വോട്ടെണ്ണലാണ് പൂർത്തിയായത്. ജോ ബൈഡന്റെ ലീഡ് നിലയിൽ മാറ്റമില്ല. ബൈഡൻ 306 സീറ്റുകൾ നേടിയപ്പോൾ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് 232 സീറ്റുകൾ മാത്രമാണ് നേടിയത്. ഇലക്‌ടറൽ വോട്ട് നിലയിൽ മാറ്റമില്ലാത്തതിനാൽ ഡൊണാൾഡ് ട്രംപ് പല സംസ്‌ഥാനങ്ങളിലും നടത്തുന്ന നിയമ പോരാട്ടങ്ങൾ വിഫലമാകും.
അടുത്ത നടപടിയായ ഇലക്‌ടറൽ കോളേജ് അംഗങ്ങളുടെ വോട്ട് രേഖപ്പെടുത്തൽ ഡിസംബർ 14ന് നടക്കും. ജനുവരി ആറിനായിരിക്കും പാർലമെന്റ് സംയുക്‌ത സമ്മേളനം കൂടി വോട്ടെണ്ണലും ഔദ്യോഗിക ഫല പ്രഖ്യാപനവും നടക്കുക. ഇതിന് ശേഷം ജനുവരി 20ന് പുതിയ പ്രസിഡണ്ട് സ്‌ഥാനമേൽക്കും. സ്‌റ്റാഫ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന നടപടികൾ ബൈഡനും, കമല ഹാരിസും നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു.
ജോർജിയ, മിഷിഗൺ, പെൻസിൽവാനിയ, വിസ്കോസൻ എന്നിവിടങ്ങളിലെ 62 ഇലക്‌ടറൽ വോട്ടുകൾ അസാധുവാക്കണം എന്ന ആവശ്യവുമായി ടെക്‌സസ് അറ്റോണി ജനറൽ കെൻ പാക്‌സ്‌റ്റാൻ സുപ്രീം കോടതിയെ സമീപിച്ചു കഴിഞ്ഞു. ഈ കേസിൽ ട്രംപും കക്ഷി ചേർന്നിട്ടുണ്ട്. എന്നാൽ ഇത്തരം കേസുകൾ തള്ളിപ്പോകാനാണ് സാധ്യതയെന്ന് നിയമ വിദഗ്‌ധർ പറയുന്നു. നേരത്തെ ട്രംപും, റിപ്പബ്ളിക്കൻ അനുയായികളും നൽകിയ കേസുകളെല്ലാം കോടതി തള്ളിയിരുന്നു.
Read Also: വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും