തിരുവനന്തപുരം : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നാണ് അദ്ദേഹം ഹരജിയില്‍ വ്യക്‌തമാക്കുന്നത്. നിലവില്‍ അറസ്‌റ്റിലായ ഇബ്രാഹിംകുഞ്ഞ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിൽസയില്‍ കഴിയുകയാണ്.
കഴിഞ്ഞ ഒന്നര വര്‍ഷമായി അന്വേഷണം നടക്കുന്ന കേസില്‍ തനിക്കെതിരെ യാതൊരു തെളിവും കണ്ടെത്താന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ലെന്നാണ് ഹരജിയില്‍ ഇബ്രാഹിംകുഞ്ഞ് വ്യക്‌തമാക്കുന്നത്. എന്നാല്‍ ഇതുവരെയുള്ള അന്വേഷണത്തില്‍ താന്‍ പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. നിലവില്‍ തന്റെ ആരോഗ്യ സ്‌ഥിതി വളരെ മോശമാണെന്നും, വിദഗ്‌ധ ചികില്‍സ ആവശ്യമായതിനാല്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വ്യക്‌തമാക്കുന്നുണ്ട്.
എന്നാല്‍ കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്‌തമാക്കുന്നത്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി ഇബ്രാഹിംകുഞ്ഞിനെ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, അതിനായി 4 ദിവസം കൂടി അനുവദിക്കണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. കൂടാതെ കേസില്‍ പ്രതിക്കെതിരായ അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ കോടതിയെ അറിയിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നേരത്തെ നിര്‍ദേശവും നല്‍കിയിരുന്നു.
Read also : കേരളത്തിൽ പുതിയ ജനുസിൽപ്പെട്ട മലമ്പനി കണ്ടെത്തി; രോഗത്തെ പ്രതിരോധിച്ചെന്ന് ആരോഗ്യമന്ത്രി