മലപ്പുറം: നിലമ്പൂരിലെ മമ്പാടിയിൽ ആറും നാലും വയസുള്ള കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് ഇതര സംസ്‌ഥാന ദമ്പതികളുടെ ക്രൂരത. പട്ടിണി കിടന്ന് അവശനിലയിലായ കുട്ടികളെ നാട്ടുകാരാണ് രക്ഷപെടുത്തിയത്. നിലവിൽ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ് കുട്ടികൾ. രണ്ടാനമ്മ നിരന്തരം തങ്ങളെ ഉപദ്രവിച്ചിരുന്നതായി നാല് വയസുള്ള കുട്ടി പോലീസിന് മൊഴി നൽകി. തുടർന്ന് തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
മമ്പാടി ടൗണിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് കുട്ടികളെ പൂട്ടിയിട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുകയും പിന്നാലെ പോലീസെത്തി കുട്ടികളെ മോചിപ്പിക്കുകയുമായിരുന്നു. ഇതോടെയാണ് കുട്ടികൾ നേരിട്ട ക്രൂരത പുറംലോകം അറിഞ്ഞത്.
ഭക്ഷണം ലഭിക്കാതെ അവശനിലയിലായ കുട്ടികളെ ആശുപത്രിയിൽ എത്തിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാൻ പോലുമാകാത്ത അവസ്‌ഥയിലായിരുന്നു ഇവർ. നാല് വയസുള്ള കുട്ടിയുടെ കണ്ണുകൾ വീർത്ത് തുറക്കാൻ കഴിയാത്ത നിലയിലായിരുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇരുവരുടെയും ദേഹത്ത് അടിയേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. കുട്ടികളെ വിശദമായ പരിശോധന നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തമിഴ്‌നാട് സ്വദേശികളായ ദമ്പതികൾ മൂന്ന് മാസമായി മമ്പാട് ടൗണിലെ കെട്ടിടത്തിലാണ് താമസം. കുട്ടികളെ മുറിയിൽ പൂട്ടിയിട്ടിട്ടാണ് ഇവർ ജോലിക്ക് പോയിരുന്നത്. ആദ്യ നാളുകളിൽ മുറിയുടെ ജനൽ തുറന്നിടാറുണ്ടായിരുന്നു. സമീപത്ത് താമസിക്കുന്ന ബംഗാൾ സ്വദേശികൾ ഇതുവഴി കുട്ടികൾക്ക് ഭക്ഷണം നൽകുമായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ജനലുകളും അടച്ചിട്ട് ദമ്പതികൾ പുറത്ത് പോയത് ശ്രദ്ധയിൽപെട്ട ബംഗാൾ സ്വദേശികൾ ഉടൻ തന്നെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
കുട്ടികളുടെ അമ്മ നേരത്തെ മരിച്ചതായാണ് വിവരം. ഇവരോടൊപ്പം ഉണ്ടായിരുന്നത് രണ്ടാനമ്മയാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. കുട്ടികൾ വീട്ടിൽ നിന്ന് പുറത്ത് പോകാതിരിക്കാൻ പൂട്ടിയിട്ടു എന്നാണ് ദമ്പതികൾ പറയുന്നത്. കസ്‌റ്റഡിയിൽ എടുത്ത ഇവരെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്.
Also Read: ഇടുക്കി ഉടുമ്പന്‍ചോലയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന് സ്‌ഥലം അനുവദിച്ചു