തിരുവനന്തപുരം: പെൻഷൻ പരിഷ്‌കരണത്തിന് 2019 ജൂലൈ 1 മുതൽ പ്രാബല്യം നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പതിനൊന്നാം ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരമാണ് നടപടി. 2021 ഏപ്രിൽ 1 മുതൽ പരിഷ്‌കരിച്ച പെൻഷൻ ലഭിക്കും. പാർട് ടൈം പെൻഷൻകാർക്കും ഇത് ബാധകമായിരിക്കും.
അതേസമയം, 30 വർഷത്തെ സർവീസിന് മുഴുവൻ പെൻഷനും 10 വർഷത്തെ സേവനത്തിന് ഏറ്റവും കുറഞ്ഞ പെൻഷൻ നൽകുന്നത് തുടരും. 11,500 രൂപ ആയിരിക്കും കുറഞ്ഞ അടിസ്‌ഥാന പെൻഷൻ. കൂടിയത് 83,400 രൂപയായി ഉയർത്തും. കുറഞ്ഞ കുടുംബ പെൻഷൻ 11,500 രൂപയും കൂടിയത് 50,040 രൂപയുമാണ്. കൂടാതെ, പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും മെഡിക്കൽ അലവൻസ് 500 രൂപയാക്കി ഉയർത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
സംസ്‌ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പുതുക്കിയ അലവൻസുകളും ഏപ്രിൽ 1 മുതൽ വിതരണം ചെയ്യും. പുതുക്കിയ ക്ഷാമബത്തക്ക് 2019 ജൂലൈ 1 മുതൽ പ്രാബല്യം ഉണ്ടാകും. ശമ്പള കമ്മീഷൻ ശുപാർശ ചെയ്‌ത അലവൻസുകൾക്ക് 2021 മാർച്ച് ഒന്ന് മുതലാണ് പ്രാബല്യം. കമ്മീഷൻ ശുപാർശകളുമായി ബന്ധപ്പെട്ട പരിശോധിക്കാൻ മൂന്നംഗ സെക്രട്ടറിതല സമിതി പ്രവർത്തനം തുടങ്ങിയതായും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Also Read: നിയമനങ്ങൾക്ക് രാഷ്‌ട്രീയമില്ല, മനുഷ്യത്വപരം; ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി