തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ നിർണയിക്കുന്ന സേവന കാലാവധിയിൽ മാറ്റം വരുത്തിയതിൽ ജീവനക്കാർക്കൊപ്പം പ്രതിഷേധവുമായി ഇടത് സംഘടനകൾ. തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായാണ് സംഘടനകൾ രംഗത്തെത്തിയത്.
Related News: സാമ്പത്തിക പ്രതിസന്ധി; വിരമിക്കുന്നവർക്കും രക്ഷയില്ല; ആനുകൂല്യങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ
ആറ് മാസത്തിൽ കൂടുതലുള്ള സർവീസ് ഒരു വർഷമായാണ് കണക്കാക്കിയിരുന്നത്. ആറ് മാസത്തിൽ കുറവുള്ളത് ഒഴിവാക്കുകയും ചെയ്‌തിരുന്നു. ഈ രീതിയാണ് ഇപ്പോൾ മാറ്റിയത്. ഇനി മുതൽ 3-9 മാസത്തെ കാലാവധി അര വർഷമായും ഒൻപത് മാസത്തിൽ കൂടുതലുള്ളത് ഒരു വർഷമായും കണക്കാക്കും. പരമാവധി പെൻഷൻ അനുവദിക്കാനുള്ള കാലാവധി കണക്കാക്കുന്നതിലും മാറ്റമുണ്ട്.
ഇത് നിരവധി ജീവനക്കാർക്ക് പെൻഷനും ആനുകൂല്യവും കുറയാൻ കാരണമാകുമെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഭൂരിഭാഗം ജീവനക്കാരും എതിർപ്പ് പ്രകടിപ്പിക്കുന്ന പരിഷ്‌കാരം പുനഃപരിശോധിക്കണമെന്ന് ഭരണാനുകൂല സംഘടനകളുടെ പൊതുവേദിയായ ഫെസ്‌റ്റോ ആവശ്യപ്പെട്ടു.
Also Read: കോവിഡ് വ്യാപനം; ബാങ്കിങ് മേഖലയും പ്രതിസന്ധിയില്‍
മിനിമം പെൻഷനും പരമാവധി പെൻഷനും കണക്കാക്കാൻ ലഭിക്കുന്ന ഇളവിൽ അവ്യക്‌തത ഉണ്ട്. സർവീസ് കാലയളവിൽ വരുന്ന അധിവർഷത്തിലെ അധിക ദിവസങ്ങൾ കൂടി പെൻഷൻ യോഗ്യതയുള്ള ദിവസങ്ങളായി പരിഗണിക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനോടൊപ്പമാണ് ആറ് മാസത്തിൽ ഒരു ദിവസം കൂടുതലുള്ളവർക്ക് ആനുകൂല്യം ലഭിക്കുന്ന രീതി നിർത്തലാക്കിയത്.
ചർച്ചകളില്ലാതെ പെൻഷൻ ചട്ടം ഭേദഗതി ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് ഫെസ്‌റ്റോ പ്രസിഡന്റ് കെ.സി ഹരികൃഷ്‌ണൻ, ജനറൽ സെക്രട്ടറി ടി.സി മാത്തുക്കുട്ടി എന്നിവർ പറഞ്ഞു. ജീവനക്കാരെ ദ്രോഹിക്കാനെടുത്ത തീരുമാനമാണ് ഇതെന്ന് എൻ.ജി.ഒ അസോസിയേഷൻ പ്രസിഡന്റ് ചവറ ജയകുമാർ ആരോപിച്ചു.
സേവനകാലയളവ് സംബന്ധിച്ച് ഒട്ടേറെ ജീവനക്കാർ കോടതിയെ സമീപിക്കുന്നുണ്ട്. ഇത് സർക്കാരിന് സമയ നഷ്‌ടവും പണ നഷ്‌ടവും ഉണ്ടാക്കുന്നു. അതിനാൽ ഇത് സംബന്ധിച്ച മാനദണ്ഡങ്ങൾ ഏകീകരിക്കുകയാണ് ചെയ്‌തതെന്ന് ധനവകുപ്പ് വിശദീകരിച്ചു.