തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ‘സാലറി കട്ടിന്’ പുറമേ വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങളും ‘കട്ട്’ ചെയ്യാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സേവന കാലാവധി കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്താനാണ് ധനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ പരമാവധി പെൻഷൻ ലഭിക്കാൻ അർഹതയുള്ള വലിയൊരു ശതമാനം ജീവനക്കാർക്ക് ഇത് തിരിച്ചടിയാകും.
10 വർഷത്തെ സർവീസ് പൂർത്തിയാക്കുന്നവർക്ക് മിനിമം പെൻഷനും 30 വർഷത്തെ സർവീസ് ഉള്ളവർക്ക് പരമാവധി പെൻഷനുമാണ് നിലവിൽ ലഭിക്കുന്നത്. 9 മാസവും ഒരു ദിവസവും ജോലി ചെയ്‌തിട്ടുണ്ടെങ്കിൽ അത് ഒരു വർഷമായി കണക്കാക്കും. മൂന്ന് മാസത്തിൽ കൂടുതൽ ജോലി ചെയ്‌താൽ പകുതി വർഷമായും കണക്കിലെടുക്കും. ഈ രീതിയാണ് ഇപ്പോൾ മാറ്റാൻ പോകുന്നത്.
കേരളാ സർവീസ് റൂളിലെ പെൻഷൻ ചട്ടങ്ങളിലെ ഭേദഗതി പ്രകാരം സർവീസിൽ പത്ത് വർഷം പൂർത്തിയാക്കാൻ 9 മാസത്തിന് ശേഷമുള്ള ഒരു ദിവസം പോലും 1 വർഷമായി പരിഗണിക്കും. 9 വർഷവും 9 മാസവും ഒരു ദിവസവും സർവീസിൽ ഉണ്ടെങ്കിൽ 10 വർഷമായും കണക്കാക്കും.
അതേ സമയം, പുതിയ പരിഷ്‌കരണ പ്രകാരം 30 വർഷത്തെ സർവീസുകാർക്ക് 12 മാസം പൂർണമായി ജോലിയിൽ ഉണ്ടെങ്കിൽ മാത്രമേ ഒരു വർഷമായി കണക്കാക്കുകയുള്ളൂ. 29 വർഷവും 9 മാസവും ഒരു ദിവസവും ജോലി ചെയ്‌താൽ അത് 29 വർഷമായി മാത്രമേ കണക്കാക്കുകയുള്ളൂ. ഇവർക്ക് പരമാവധി പെൻഷന് അർഹത ഉണ്ടായിരിക്കുകയില്ല.