തിരുവനന്തപുരം : കോവിഡ് വ്യാപനം സംസ്‌ഥാനത്തെ മറ്റെല്ലാ മേഖലകളെയും ബാധിച്ച പോലെ ബാങ്കിങ് മേഖലയേയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. രോഗവ്യാപനം ദിനംപ്രതി ഉയരുന്നത് സംസ്‌ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. ഇതോടെ സംസ്‌ഥാനത്തെ ദേശസാല്‍കൃത ബാങ്കുകള്‍ പോലും അടച്ചിടേണ്ട അവസ്ഥയാണ് ഇപ്പോള്‍. കോവിഡ് പ്രതിസന്ധി രൂക്‌ഷമാകുന്നതോടെ ബാങ്കിങ് സമയം പുനഃക്രമീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഉടന്‍ തീരുമാനം ഉണ്ടാകണമെന്ന ആവശ്യം ഇപ്പോള്‍ ശക്‌തമാകുകയാണ്.
സംസ്‌ഥാനത്ത് ആകെ 6500 ബാങ്ക് ശാഖകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 40000 ല്‍ അധികം ജീവനക്കാരും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 600 ല്‍ അധികം ബാങ്ക് ജീവനക്കാര്‍ക്ക് കോവിഡ് രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഒപ്പം തന്നെ രണ്ട് പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്‌ടമാകുകയും ചെയ്‌തു. സ്‌ഥിതി കൂടുതല്‍ രൂക്‌തമാകുന്ന സാഹചര്യത്തില്‍ ബാങ്കിങ് സമയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പുനഃക്രമീകരണം കൊണ്ടുവരണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
ബാങ്കിങ് സമയം രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ ക്രമീകരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം . ഒപ്പം തന്നെ ജീവനക്കാരുടെ എണ്ണം 50 ശതമാനം ആയി കുറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മുഴുവന്‍ ജീവനക്കാരും പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ രോഗം സ്ഥിരീകരിച്ചാല്‍ ശാഖ അടച്ചുപൂട്ടേണ്ട അവസ്‌ഥയാണ് നിലവിലുള്ളതെന്നും ജീവനക്കാര്‍ പറയുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗര്‍ഭിണികളായ ഉദ്യോഗസ്‌ഥര്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ഉദ്യോഗസ്‌ഥര്‍ക്കും സ്‌പെഷ്യല്‍ ലീവ് അനുവദിക്കണമെന്ന ആവശ്യവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. ഒപ്പം തന്നെ ഫീല്‍ഡ് പരിശോധന ഒഴിവാക്കാനും ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴി ക്രമീകരിക്കാനും സാധിച്ചാല്‍ രോഗവ്യാപനം ഒരു പരിധി വരെ തടയാന്‍ സാധിക്കുമെന്നും ജീവനക്കാര്‍ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ ജീവനക്കാര്‍ സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍ ബാങ്കുകളില്‍ നോട്ടുകള്‍ അണുവിമുക്‌തമാക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലെന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്.
Read also : ഡൽഹി കലാപം; ഉമർ ഖാലിദ് ജുഡീഷ്യൽ കസ്‌റ്റഡിയിൽ