കണ്ണൂർ: ആർടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജി തള്ളി കോടതി. തലശ്ശേരി സെഷൻസ് കോടതിയാണ് പോലീസ് സമർപ്പിച്ച ഹരജി തള്ളിയത്.
ഇ ബുൾജെറ്റ് സഹോദരൻമാരായ എബിനും, ലിബിനും ജാമ്യത്തിൽ തുടർന്നാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നാണ് പോലീസ് ഹരജിയിൽ വ്യക്‌തമാക്കിയിരുന്നത്. ഇവർക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും പോലീസ് ആരോപിച്ചിരുന്നു. കൂടാതെ സർക്കാരിനും പോലീസിനുമെതിരെ നടന്ന സൈബർ ആക്രമണത്തിൽ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും, പ്രതികളുടെ ജാമ്യം റദ്ദാക്കി കസ്‌റ്റഡിയിൽ വിടണമെന്നുമാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ കസ്‌റ്റഡി അപേക്ഷ നൽകിയിട്ടില്ലെന്നും, കേസ് കെട്ടിചമച്ചതാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. കൂടാതെ വാഹനത്തിന്റെ പിഴ അടക്കാൻ തയ്യാറാണെന്നും ഇരുവരും കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഓഗസ്‌റ്റ് 9ആം തീയതിയാണ് ഇ ബുൾജെറ്റ് സഹോദരൻമാരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. തുടർ നടപടികൾക്കായി ഓഫിസിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്ന ഇവർ ആർടി ഓഫിസിൽ എത്തിയതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. പിന്നീട് ഇവരെ കസ്‌റ്റഡിയിൽ എടുത്ത് റിമാൻഡ് ചെയ്‌തു. തുടർന്ന് വാഹനം രൂപമാറ്റം വരുത്തിയതിന് പിഴ അടക്കാമെന്ന് കോടതിയിൽ അറിയിച്ചതോടെയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.
Read also: ‘മൂന്നാം ദിവസം ഉയർത്തെഴുന്നേൽക്കും’; ജീവനോടെ കുഴിയിൽ കിടന്ന പാസ്‌റ്റർക്ക് ദാരുണാന്ത്യം