കോഴിക്കോട്: എംഎസ്എഫ് സംസ്‌ഥാന അധ്യക്ഷൻ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയിൽ പരാതിക്കാരിയായ നജ്‌മ തബഷീറ ഇന്ന് കോടതിയിൽ മൊഴി നൽകും. ഹരിതയുടെ പിരിച്ചു വിട്ട കമ്മിറ്റിയിലെ സംസ്‌ഥാന ജനറൽ സെക്രട്ടറിയായിരുന്നു നജ്‌മ.
ഇന്ന് ഉച്ചയ്‌ക്ക് കോഴിക്കോട് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഐപിസി 164ആം വകുപ്പ് പ്രകാരം നജ്‌മയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക. ലൈംഗിക അധിക്ഷേപ പരാതിയിൽ വെള്ളയിൽ പോലീസ് എടുത്ത കേസിന്റെ തുടർ നടപടിയാണിത്.
എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസ് ഹരിത നേതാക്കൾക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് പരാതി. ലീഗ് നേതൃത്വത്തിന് പരാതി നൽകിയെങ്കിലും ഗൗരവമായി പരിഗണിച്ചില്ലെന്ന് ഹരിത നേതാക്കൾ ആരോപിച്ചിരുന്നു.
തുടർന്നാണ് ഹരിത നേതാക്കൾ പോലീസിൽ പരാതിപ്പെട്ടത്. പരാതി പിൻവലിക്കാൻ ലീഗ് ആവശ്യപ്പെട്ടെങ്കിലും ഹരിത നേതാക്കൾ തയ്യാറായിരുന്നില്ല. തുടർന്ന് കടുത്ത അച്ചടക്ക നടപടി ആരോപിച്ച് ലീഗ്, ഹരിത കമ്മിറ്റി പിരിച്ചുവിട്ടതും പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതും വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.
National News: കനത്ത മഴ; ഗുജറാത്തിൽ ഏഴായിരത്തില്‍ അധികം പേരെ മാറ്റിപാർപ്പിച്ചു