പാറ്റ്‌ന: ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്‌സിന്റെ പരീക്ഷണം കുട്ടികളിൽ ആരംഭിച്ചു. പാറ്റ്‌നയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് ക്ളിനിക്കൽ ട്രയലുകൾ നടക്കുന്നത്. മെയ് 11നാണ് ഭാരത് ബയോടെക്കിന് കുട്ടികളിൽ വാക്‌സിൻ പരീക്ഷണം നടത്തുന്നതിനുളള അനുമതി ഡ്രഗ്‌സ് കൺട്രോളർ ഓഫ് ഇന്ത്യ നൽകിയത്.
രണ്ടുമുതൽ 18 വയസുവരെ പ്രായമുളള കുട്ടികളിൽ രണ്ടും മൂന്നും ഘട്ട ക്ളിനിക്കൽ പരീക്ഷണങ്ങൾക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നൽകിയതായി നീതി ആയോഗ് അംഗം വികെ പോൾ അറിയിച്ചിരുന്നു.
നിലവിൽ ഇന്ത്യയിൽ ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ, സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, റഷ്യയുടെ സ്‌പുട്നിക് എന്നീ വാക്‌സിനുകളാണ് വിതരണംചെയ്യുന്നത്.
ഈ വർഷം ജനുരി 26നാണ് ലോകത്തെ തന്നെ ഏറ്റവും വലിയ വാക്‌സിൻ യജ്‌ഞത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്‌സിൻ നൽകിയത്. നിലവിൽ 18 വയസുമുതൽ പ്രായമുളളവർക്കും രാജ്യത്ത് വാക്‌സിൻ നൽകി തുടങ്ങിയിട്ടുണ്ട്. അതേസമയം വാക്‌സിൻ പ്രതിസന്ധിയും പല സംസ്‌ഥാനങ്ങളുടെയും കോവിഡ് പ്രതിരോധത്തിന് വെല്ലുവിളിയാകുന്നുണ്ട്. കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ ആവശ്യമായ വാക്‌സിൻ ലഭിക്കാത്ത നിലയാണ്.
Read Also: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ