ന്യൂഡെൽഹി: കോവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്രത്തിൽ നിന്നുള്ള വിദഗ്‌ധ സംഘം കേരളത്തിലേക്ക്. കേന്ദ്രസംഘം വെള്ളിയാഴ്‌ച കേരളത്തിൽ എത്തും. സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് പിന്തുണ നൽകാനാണ് കേന്ദ്രസംഘം എത്തുന്നത്. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ എൻസിഡിസി മേധാവി ഡോ. എസ്‌കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാകും കേരളത്തിൽ എത്തുക.
കഴിഞ്ഞ 7 ദിവസത്തിനിടെ 35,038 പുതിയ കോവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്‌തത്. 50,00ത്തോളം പുതിയ കേസുകളാണ് ദിവസേന കേരളത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത് ആശങ്ക ഉണ്ടാകുന്നതാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ബുധനാഴ്‌ച 6,394 പേർക്കാണ് കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്.
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് പ്രത്യേക സംഘത്തെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
രാജ്യത്ത് നിലവിലുള്ള സജീവ കോവിഡ് കേസുകളിൽ 26 ശതമാനവും കേരളത്തിലാണെന്ന് സുരേന്ദ്രൻ കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. രാജ്യത്തെ കോവിഡ് സ്‌ഥിരീകരണ നിരക്ക് രണ്ട് ശതമാനത്തോളമാണെങ്കിൽ സംസ്‌ഥാനത്ത് ഇത് 10 ശതമാനമാണ്. ദേശീയ ശരാശരിയേക്കാൾ 5 മടങ്ങ് കൂടുതലാണിത്. കേരളത്തിൽ ദിവസേന കോവിഡ് സ്‌ഥിരീകരിക്കുന്ന രോഗികളുടെ എണ്ണവും വർധിച്ചുവരികയാണെന്ന് സുരേന്ദ്രൻ കത്തിൽ പറഞ്ഞിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ സജീവ കോവിഡ് കേസുകളുള്ള 20 ജില്ലകളുടെ എണ്ണമെടുത്താൽ അതിൽ 12ഉം കേരളത്തിലാണെന്നും മരണ നിരക്കിലും കുറവ് വരുന്നില്ലെന്നും സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ സൂചിപ്പിച്ചിരുന്നു.
Read also: പക്ഷിപ്പനി; നിലവിൽ സ്‌ഥിരീകരിച്ച വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് വനംമന്ത്രി