ന്യൂഡെൽഹി: ഡെൽഹി ഹൈക്കോടതിയിലെ ജഡ്‌ജിമാർക്കും ജുഡീഷ്യൽ ഓഫീസർമാർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ള കോവിഡ് ചികിൽസക്കായി പഞ്ചനക്ഷത്ര ഹോട്ടലിൽ സൗകര്യം ഒരുക്കാൻ തീരുമാനം. സെൻട്രൽ ഡെൽഹിയിലെ അശോക ഹോട്ടലിൽ 100 മുറികൾ ഇതിനായി ബുക്ക് ചെയ്‌തിട്ടുണ്ടെന്ന് ചാണക്യപുരി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഗീത ഗ്രോവറിന്റെ ഉത്തരവിൽ പറയുന്നു.
പ്രിമസ് ഹോസ്‌പിറ്റലാണ് കോവിഡ് കെയർ സേവനങ്ങൾ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കുകയെന്നും ഉത്തരവിൽ പറയുന്നു. “ബയോമെഡിക്കൽ മാലിന്യ നിർമാർജനം ആശുപത്രിയുടെ ഉത്തരവാദിത്തമായിരിക്കും. ഹോട്ടലിലെ ജീവനക്കാർക്ക് എല്ലാ സംരക്ഷണ ഉപകരണങ്ങളും പ്രാഥമിക പരിശീലനവും നൽകും. ട്രാൻസ്‌ഫർ സൗകര്യത്തിനുള്ള ആംബുലൻസ് പ്രിമസ് ഹോസ്‌പിറ്റൽ നൽകും,” ഉത്തരവിൽ പറയുന്നു.
“ഹോട്ടൽ ജീവനക്കാരുടെ കുറവുകൾ ആശുപത്രി തന്നെ നികത്തും. മുറികൾ, വീട്ടുജോലി, അണുവിമുക്‌തമാക്കൽ, രോഗികൾക്കുള്ള ഭക്ഷണം തുടങ്ങി എല്ലാ സേവനങ്ങളും ഹോട്ടലാകും നൽകുക. ചികിൽസയുടെ ചിലവ് ആശുപത്രി ഈടാക്കും, ഹോട്ടലിന്റെ പണം ആശുപത്രിയാണ് നൽകുക. പ്രിമസ് ഹോസ്‌പിറ്റലിലെ ഡോക്‌ടർമാർ, നഴ്‌സുമാർ, മറ്റ് പാരാമെഡിക്കൽ സ്‌റ്റാഫ് എന്നിവരെ അവരുടെ സ്വന്തം ചിലവിൽ പാർപ്പിട നിരക്കുകൾ തീരുമാനിച്ചതിന് ശേഷം പാർപ്പിക്കാം”- ഉത്തരവിൽ പറയുന്നു.
Also Read: കോവിഡ് പ്രതിസന്ധി; കേരളത്തിന്റെ ഓക്‌സിജൻ ആവശ്യം ഉയരുന്നു