ഡെൽഹി: കോവിഡ് കേസുകള്‍ കുത്തനെ കുറയുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സർക്കാർ. തുടര്‍ച്ചയായ രണ്ടാം ദിവസവും നൂറില്‍ താഴെ കേസുകൾ മാത്രം സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇളവുകൾ ഇന്ന് മുതല്‍ നിലവില്‍ വരും.
ജിമ്മുകള്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് തുറന്ന് പ്രവർത്തിക്കാമെന്ന് ഡെൽഹി സര്‍ക്കാര്‍ അറിയിച്ചു. മാർക്കറ്റുകൾ അടക്കം നേരത്തെ തുറന്നിരുന്നു. കഴിഞ്ഞ ദിവസം 89 കോവിഡ് കേസുകള്‍ മാത്രമാണ് രാജ്യതലസ്‌ഥാനത്ത് സ്‌ഥിരീകരിച്ചത്.
ഡെൽഹിയിൽ ഇതുവരെ 14.3 ലക്ഷത്തിലേറെ ആളുകൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരിൽ 14.1 ലക്ഷം പേർ രോഗമുക്‌തി നേടിയപ്പോൾ 24,961 ആളുകൾക്ക് കോവിഡ് മൂലം ജീവൻ നഷ്‌ടമായി.
അതേസമയം കേരളത്തിൽ കഴിഞ്ഞ ദിവസം 10,905 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്. കര്‍ണാടകയില്‍ 3604 പുതിയ കേസുകള്‍ സ്‌ഥിരീകരിച്ചപ്പോള്‍ മഹാരാഷ്‌ട്രയില്‍ 9974 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. തമിഴ്നാട്ടില്‍ 5127 കേസുകളും റിപ്പോർട് ചെയ്‌തു. ഇതിനിടെ അതിതീവ്ര വ്യാപന ശേഷിയുള്ള കോവിഡിന്റെ ഡെല്‍റ്റ പ്ളസ് വകഭേദം ശ്വാസകോശത്തെ ബാധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Most Read: ജമ്മുവിലെ ഡ്രോൺ ഭീകരാക്രമണം; സ്‌ഫോടക വസ്‌തുക്കൾ അയച്ചത് ഇന്ത്യയിൽ നിന്നെന്ന് സംശയം