ന്യൂഡെൽഹി: ജമ്മു വിമാനത്താവളത്തിലെ ഡ്രോൺ സ്‌ഫോടനത്തിൽ രാസവസ്‌തുവായ ആർഡിഎക്‌സ് ഉപയോഗിച്ചെന്ന് സംശയം. രണ്ടുകിലോ വീതം സ്‌ഫോടകവസ്‌തുക്കൾ ഡ്രോണുകൾ വർഷിച്ചുവെന്നാണ് നിഗമനം. നൂറുമീറ്റർ മാത്രം ഉയരത്തിൽ നിന്നാണ് ഡ്രോണുകൾ സ്‌ഫോടനം നടത്തിയത്. ആർഡിഎക്‌സ് എത്തിച്ചത് ഇന്ത്യയിൽ നിന്ന് തന്നെയാണോ എന്നും പരിശോധിക്കുന്നുണ്ട്. അന്വേഷണം ഇന്ന് ഔദ്യോഗികമായി എൻഐഎയ്‌ക്ക് കൈമാറിയേക്കും.
ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ മേഖലയിൽ ഇന്നലെ പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. ഇരട്ട സ്‌ഫോടനത്തിൽ വ്യോമസേനയുടെ ഒരു കെട്ടിടം തകർന്നു. ഇന്ത്യയിലെ ഏതെങ്കിലും സൈനിക കേന്ദ്രത്തിന് നേരെ നടക്കുന്ന ആദ്യത്തെ ഡ്രോൺ ഭീകരാക്രമണം കൂടിയാണിത്. പാകിസ്‌ഥാൻ ആസ്‌ഥാനമായ ലഷ്‌കറെ തയിബയാണ് ആക്രമണത്തിന് പിന്നിലെന്ന് ജമ്മു കശ്‌മീർ പോലീസ് പറഞ്ഞു.
പാക് അതിർത്തിയിൽ നിന്ന് 16 കിലോമീറ്റർ ദൂരെയാണു സ്‌ഫോടനമുണ്ടായത്. വിമാനത്താവളത്തിന്റെ ഒരു കിലോമീറ്റർ ദൂരെയുള്ള സ്‌ഥലങ്ങളില്‍വരെ സ്‌ഫോടന ശബ്‌ദം കേട്ടു. ആദ്യ സ്‍ഫോടനം പുലർച്ചെ 1.37നും രണ്ടാമത്തേത് 1.43നും ആയിരുന്നുവെന്ന് വിവിധ റിപ്പോർട്ടുകളിൽ പറയുന്നു. സംഭവത്തെ തുടർന്ന് പ്രദേശമാകെ അതീവ ജാഗ്രതയിലാണ്.
Also Read: ഡെൽഹിയിൽ ബൈക്ക് യാത്രികർക്ക് നേരെ ആൾക്കൂട്ട മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്