ചാങ്ചുൻ: രണ്ടു വർഷത്തിന് ശേഷം ആദ്യമായി ചൈനയിലെ വിവിധ പ്രദേശങ്ങളിൽ പ്രതിദിനം 1000 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ പ്രധാന നഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ് ചൈന. ഒമ്പത് മില്യൺ ജനങ്ങൾ താമസിക്കുന്ന വടക്കുകിഴക്കൻ ചൈനയിലെ ചാങ്ചുൻ നഗരത്തിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.
2020ന് ശേഷം ഇപ്പോഴാണ് ചൈനയിൽ കോവിഡ് കേസുകൾ 1000 കടക്കുന്നത്. ഈയാഴ്‌ച രാജ്യത്തെ പലയിടത്തും 1000ത്തിലേറെ പേർക്ക് രോഗം സ്‌ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. മൂന്നാഴ്‌ച മുമ്പ് കേവലം നൂറിൽ താഴെ ആളുകൾക്കാണ് രോഗബാധ ഉണ്ടായത്.
അതേസമയം രോഗവ്യാപനം കണക്കിലെടുത്ത് ചാങ്ചുനിൽ വർക്ക് ഹോം ഏർപ്പെടുത്തുകയും കൂട്ട പരിശോധന നടത്തുകയും ചെയ്യുകയാണ്. ജിലിൻ പ്രവിശ്യയുടെ തലസ്‌ഥാനവും വ്യവസായ നഗരവുമാണ് ഇവിടെ. രണ്ടു ദിവസത്തിലൊരിക്കൽ മാത്രമാണ് ഇവിടുത്തെ വീടുകളിൽ നിന്ന് ഒരാൾക്ക് നിത്യോപയോക സാധനങ്ങൾക്കായി പുറത്തിറങ്ങാൻ അനുമതിയുള്ളത്.
1369 പുതിയ കേസുകളാണ് വെള്ളിയാഴ്‌ച നഗരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒമൈക്രോൺ വകഭേദമാണ് തീവ്രവ്യാപനത്തിന് വഴിയൊരുക്കിയത് എന്നാണ് വിലയിരുത്തൽ.
ഇതിനിടെ പ്രത്യേക ലോക്ക്ഡൗണുകളും പരിശോധനകളും കൊണ്ടുവന്ന് ഷാങ്ഹായിലെയും മറ്റു പ്രധാന നഗരങ്ങളിലെയും അധികൃതർ ഒമൈക്രോൺ ബാധ തടയാനുള്ള ശ്രമത്തിലാണ്. ഷാങ്ഹായിയിലെ സ്‌കൂളുകൾ ഓൺലൈൻ ക്ളാസുകളിലേക്ക് ഇതിനോടകം മാറിയിട്ടുണ്ട്.
Most Read: ബജറ്റ്; സ്‌ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിന് പദ്ധതികൾ