തിരുവനന്തപുരം: തദ്ദേശ ഭരണ സ്‌ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില തദ്ദേശ ഭരണ സ്‌ഥാപന പരിധിയില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്. കൂടുതല്‍ ജാഗ്രതയോടുകൂടിയ ഇടപെടല്‍ ഉണ്ടാകണം. ചിലയിടങ്ങളില്‍ ചികിൽസാ സൗകര്യ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറവുകള്‍ അടിയന്തരമായി പരിഹരിക്കണം. കോവിഡ് ചികിൽസാ കേന്ദ്രങ്ങള്‍ തുറക്കാന്‍ പറ്റിയ സ്‌ഥലങ്ങള്‍ കണ്ടെത്തി തുറക്കണം. ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകരെയും സന്നദ്ധ പ്രവര്‍ത്തകരെയും കണ്ടെത്തണം. വീടുകള്‍ സന്ദര്‍ശിച്ച് പൊതുവായ വിലയിരുത്തല്‍ നടത്തണം.
വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ നിരന്തരം നിരീക്ഷിക്കണം. ഇതിലൂടെ മരണ നിരക്ക് കുറക്കാന്‍ സാധിക്കും. ബോധവൽകരണം പ്രധാനമാണ്. കഴിഞ്ഞ കോവിഡ് തരംഗത്തില്‍ വാര്‍ഡ് തല സമിതികള്‍ നന്നായി പ്രവര്‍ത്തിച്ചു. ഇത്തവണ സജീവമല്ല. അലംഭാവം വെടിഞ്ഞ് വാര്‍ഡ് തല സമിതികള്‍ രൂപീകരിക്കണം.
ആംബുലന്‍സ് കുറവുണ്ടെങ്കില്‍ പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടികയുണ്ടാകണം. ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണം. മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത പരിശോധിക്കണം. അമിത വില ഈടാക്കല്‍ ശ്രദ്ധയില്‍പെടുത്തണം. കര്‍ശന നടപടി ഇതിനെതിരെ എടുക്കും- മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ഇടപെടണം. പള്‍സ് ഓക്‌സി മീറ്റര്‍ കൈവശമുള്ളവരെ കണ്ടെത്തി അതിന്റെ ഒരു പൂളുണ്ടാക്കാനും തദ്ദേശ സ്‌ഥാപനങ്ങൾ നേതൃത്വം നൽകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
National News: കോവിഡ് പ്രതിരോധം; നാല് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി പ്രധാനമന്ത്രി