ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ നിയമങ്ങൾ കടുപ്പിച്ചു. പൊതുസ്‌ഥലത്ത് തുപ്പുന്നവരിൽ നിന്നും പുകയില ഉപയോഗിക്കുന്നവരിൽ നിന്നും 2000 രൂപ പിഴയീടാക്കും. പൊതു ഇടങ്ങളിലെ പുകയില ഉപയോഗം, ക്വാറന്റൈൻ ലംഘനം, പൊതുസ്‌ഥലത്ത് തുപ്പുക, മുഖാവരണം ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയവക്ക് 2000 രൂപ പിഴ ഈടാക്കുമെന്ന് ഡെൽഹി സർക്കാർ വിജ്‌ഞാനം പുറപ്പെടുവിച്ചു.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പിഴ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. മുഖാവരണം ധരിക്കാത്തവർക്ക് നേരത്തെ 500 രൂപയായിരുന്നു പിഴ. ഡെൽഹിയിലെ എല്ലാ പൊതു ഇടങ്ങളിലും മുഖാവരണങ്ങൾ വിതരണം ചെയ്യാൻ സന്നദ്ധ സംഘടനകളോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അഭ്യർഥിച്ചിട്ടുണ്ട്.
മുഖാവരണം ധരിക്കുന്നതിൽ പലരും അശ്രദ്ധരാണെന്നും കെജ്‌രിവാൾ പറഞ്ഞു. നേരത്തെ ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോഴും ഷോപ്പിംഗ് നടത്തുമ്പോഴും പലരും മുഖാവരണം ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്‌തില്ലെന്ന് ഡെൽഹി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Read also: ഓക്‌സ്‌ഫഡ് വാക്‌സിൻ; ഏപ്രിലോടെ ഇന്ത്യയിലെത്തും; രണ്ട് ഡോസിന് 1000 രൂപ