പൂനെ: ഏപ്രിൽ മുതൽ ഒരു വർഷത്തിനകം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഓക്‌സ്‌ഫഡ് കോവിഡ് പ്രതിരോധ വാക്‌സിൻ ലഭ്യമാക്കാൻ കഴിയുമെന്ന് പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് മേധാവി അദാർ പുനാവാല. ആദ്യ ഘട്ട വാക്‌സിൻ ഫെബ്രുവരിയോടെ വിതരണം ചെയ്യും. പ്രായമായവർക്കും ആരോഗ്യ പ്രവർത്തകർക്കുമാകും വാക്‌സിൻ ആദ്യം ലഭിക്കുക.
പ്രതിരോധ കുത്തിവെപ്പിന് ആവശ്യമായ രണ്ട് ഡോസുകൾക്ക് 1000 രൂപ വരെയാണ് വില. വാക്‌സിൻ സ്വീകരിക്കാനുള്ള ജനങ്ങളുടെ താൽപര്യം, ബജറ്റ് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് അടുത്ത 4 വർഷത്തിനുള്ളിൽ രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദാർ പുനാവാല പറഞ്ഞു. വാക്‌സിൻ വൻതോതിൽ വാങ്ങുന്ന സാഹചര്യത്തിൽ സർക്കാരിന് കുറഞ്ഞ വിലക്ക് നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: തൊഴിൽ നിയമ കരട് പുറത്തിറക്കി; രാത്രി ഡ്യൂട്ടിക്ക് വനിതാ ജീവനക്കാരുടെ സമ്മതം നിർബന്ധം
പ്രായമായവരിൽ ഓക്‌സ്‌ഫഡ്-അസ്ട്രസെനക വാക്‌സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ, കുട്ടികളിൽ പ്രതികൂലമാവില്ലെന്ന് ഉറപ്പ് വരുത്തിയാൽ മാത്രമേ കുത്തിവെപ്പ് നടത്തുകയുള്ളുവെന്ന് അദ്ദേഹം വ്യക്‌തമാക്കി. രാജ്യത്തെ അന്തിമഘട്ട വാക്‌സിൻ പരീക്ഷണങ്ങളുടെ ഫലപ്രാപ്‌തിയെ കുറിച്ചുള്ള റിപ്പോർട്ട് ഒരു മാസത്തിനകം ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.