ഭുവനേശ്വർ: കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ഒഡിഷയിൽ രണ്ടാഴ്‌ച ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ. മെയ് അഞ്ച് മുതൽ 19 വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് വീടിന്റെ 500 കിലോമീറ്റർ പരിധിയിൽ നടന്നുപോയി അവശ്യ വസ്‌തുക്കൾ വാങ്ങാം. അടിയന്തര സേവനങ്ങൾക്കും ആരോഗ്യ മേഖലയിലെ ജീവനക്കാർക്കും നിയന്ത്രണം ബാധകമല്ല.
അതേസമയം, രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തെ ചെറുക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി വീണ്ടും ഡെൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മേധാവി ഡോ. രൺദീപ് ഗുലേറിയ രംഗത്തെത്തി.
കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാൻ പോസിറ്റിവിറ്റി നിരക്ക് പത്തിനു മുകളിലുള്ള സ്‌ഥലങ്ങളിലെല്ലാം ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് പറഞ്ഞ ഗുലേറിയ ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയെന്നും വ്യക്‌തമാക്കി.
കഴിഞ്ഞ വർഷം മാർച്ചിൽ ഏർപ്പെടുത്തിയതു പോലെ സമ്പൂർണ ലോക്ക്ഡൗൺ ചിലയിടങ്ങളിൽ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാരാന്ത്യ ലോക്ക്ഡൗണുകളും രാത്രി കർഫ്യൂകളും കൊണ്ടുമാത്രം കോവിഡിനെ പിടിച്ചുകെട്ടാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള സ്‌ഥലങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ഇതു രണ്ടാം തവണയാണ് ഗുലേറിയ ആവശ്യപ്പെടുന്നത്.
Also Read: കുതിച്ചുയർന്ന് മരണസംഖ്യ; 24 മണിക്കൂറിൽ മരിച്ചത് 3689 പേർ, 3,92,488 പുതിയ രോഗികൾ